2006ല്‍ തുടങ്ങിയ തിരിച്ചടി; തോല്‍വിക്ക് പുറമെ മറ്റൊരു നാണക്കേടുമായി കാനറികള്‍
Football
2006ല്‍ തുടങ്ങിയ തിരിച്ചടി; തോല്‍വിക്ക് പുറമെ മറ്റൊരു നാണക്കേടുമായി കാനറികള്‍
ശ്രീരാഗ് പാറക്കല്‍
Monday, 6th July 2026, 1:24 pm

ഫിഫ ലോകകപ്പില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയികരിക്കുകയാണ് നോര്‍വേ. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ കിടിലന്‍ വിജയം സ്വന്തമാക്കിയത്.

റൗണ്ട് ഓഫ് 16ല്‍ പരാജയപ്പെട്ടതോടെ അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഡ്രില്ലോസ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

പുറത്തായതോടെ ഒരു മോശം നേട്ടവും ബ്രസീലിന്റെ തലയില്‍ പതിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും ഒരു യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 2006 മുതല്‍ 2026 വരെയാണ് ബ്രസീല്‍ യൂറോപ്യന്‍ ടീമിനോട് പരാജയപ്പെടുന്നത്.

2006ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടായിരുന്നു ബ്രസീല്‍ ആദ്യം തോല്‍വി വഴങ്ങിയത്. പിന്നീട് 2010ല്‍ നെതലര്‍ലാന്‍ഡിനെതിരെയും കാനിറിപ്പട ക്വാര്‍ട്ടറില്‍ പുറത്തായി. 2014ലെ സെമിയില്‍ ജെര്‍മനിക്കെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയായിരുന്നു മഞ്ഞപ്പട നാട്ടിലേക്ക് മടങ്ങിയത്. 2018 ബെല്‍ജിയത്തിനെതിരെയും 2022ല്‍ ക്രൊയേഷ്യയോടും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പരാജിതരായി. അവസാനമായി 2026ലെ റൗണ്ട് ഓഫ് 16ലും ആന്‍സലോട്ടിയുടെ കീഴിലിറങ്ങിയ കാനറികള്‍ക്ക് പിഴച്ചു.

ബ്രസീൽ ഫുട്ബോൾ ടീം

അതേസമയം ആവേശത്തിന്റെ മുള്‍മുനയില്‍ നിന്ന മത്സരത്തിന്റെ 79ാം മിനിട്ടിലായിരുന്നു ഹാലന്‍ഡിന്റെ ആദ്യ ഗോള്‍ പിറന്നത്. ആന്‍ഡിയാസ് ഷെല്‍ഡെറപ്പ്ന്റെ ക്രോസില്‍ തലവെച്ചുകൊണ്ടായിരുന്നു നോര്‍വേക്ക് വേണ്ടി ഹാലന്‍ഡ് എതിരാളിയുടെ വല കുലുക്കിയത്.

ബ്രസീലിന്റെ ആത്മവിശ്വാസം തകര്‍ത്തതോടെ 90ാം മിനിട്ടിലും ഗോള്‍ നേടി ഹാലന്‍ഡ് നോര്‍വേയെ വിജയതീരത്തെത്തിച്ചു. ഇക്കുറി ബോക്സിന് മുന്നില്‍നിന്നായിരുന്നു ഹാലന്‍ഡിന്റെ കരുത്തുറ്റ ഷോട്ട്.

കാനറികളുടെ ഗോളടിക്കാനുള്ള ശ്രമങ്ങളെ നോര്‍വേ പല തവണ തടുക്കുകയായിരുന്നു. അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ ഗോള്‍ നേടിയെങ്കിലും ബ്രസീലിന് സമനിലഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. മത്സരത്തിന് ശേഷം ബ്രസീലിന്റെ എക്കാലത്തേയും സൂപ്പര്‍ താരമായ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലും മുന്നേറ്റത്തിലും മുന്നില്‍ നിന്നത് നോര്‍വേ തന്നെയായിരുന്നു. ടാര്‍ഗറ്റിലേക്ക് അഞ്ച് തവണയാണ് നോര്‍വേ ബോള്‍ പായിച്ചത്. മറുഭാഗത്ത് നാല് ടാര്‍ഗറ്റ് ബോളുകള്‍ മാത്രമായിരുന്നു ബ്രസീലിനുണ്ടായിരുന്നത്. കൂടാതെ ഗ്വിമിറസ് പെനാല്‍റ്റി പാഴക്കിയതും ബ്രസീലിന്റെ തോല്‍വിയില്‍ നിര്‍ണായകമായിരുന്നു.

അതേസമയം നാലാം ലോകകപ്പ് കളിക്കുന്ന നോര്‍വെയുടെ ആദ്യ ക്വാര്‍ട്ടറാണിത്. 28 വര്‍ഷത്തിനുശേഷമാണ് ഡ്രില്ലോസ് ലോകകപ്പിനെത്തിയത്.

Content Highlight: Brazil In Unwanted Record List In World Cup History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ