നിറം നല്ല തുടക്കമായിരുന്നു, എന്നാല്‍ അതിന്റെ നേട്ടം സിനിമയില്‍ പിന്നീട് ലഭിച്ചില്ല: ബോബന്‍ ആലുംമൂടന്‍
Entertainment
നിറം നല്ല തുടക്കമായിരുന്നു, എന്നാല്‍ അതിന്റെ നേട്ടം സിനിമയില്‍ പിന്നീട് ലഭിച്ചില്ല: ബോബന്‍ ആലുംമൂടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th January 2025, 8:12 pm

മലയാളം സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് ബോബന്‍ ആലുംമൂടന്‍. അന്തരിച്ച മലയാള നടന്‍ ആലുംമൂടന്റെ മകനാണ് അദ്ദേഹം. 1999ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ പ്രകാശ് മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് ബോബന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

തന്റെ അഭിനയ ജീവിതത്തിനെ കുറിച്ച് സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍. നിര്‍മാതാവ് രാധാകൃഷ്ണന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചതെന്നും നിറം നല്ല തുടക്കമായിരുന്നിട്ട് കൂടിയും പിന്നീട് അതിന്റെ നേട്ടം സിനിമയില്‍ ലഭിച്ചില്ലെന്നും ബോബന്‍ ആലുംമൂടന്‍ പറഞ്ഞു.

പിന്നീട് സീരിയലില്‍ തിരക്കായെന്നും മനോരമ വിഷന്റെ റോസസ് ഇന്‍ ഡിസംബര്‍ ആണ് ആദ്യ സീരിയല്‍ എന്നും ബോബന്‍ പറയുന്നു. താന്‍ അങ്ങനെ സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറില്ലെന്നും അത് അവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബോബന്‍ ആലുംമൂടന്‍.

‘നിര്‍മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍ സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞുതന്നു.

ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ് ആദ്യം എടുത്തത്. അത് ഓക്കെ ആയതോടെ എന്റെ വേഷം ഉറച്ചു. നിറം നല്ല തുടക്കമായിരുന്നു. അതിന്റെ നേട്ടം സിനിമയില്‍ പിന്നീടു ലഭിച്ചില്ല. അപ്പോഴേക്കും സീരിയലില്‍ തിരക്കായി. മനോരമ വിഷന്റെ റോസസ് ഇന്‍ ഡിസംബര്‍ ആണ് ആദ്യ സീരിയല്‍.

പിന്നീട് കല്യാണരാമനും തൊമ്മനും മക്കളും പോലുള്ള സിനിമകളില്‍ അഭിനയിച്ചെങ്കിലും സമാനസ്വഭാവമുള്ള വേഷങ്ങളായിരുന്നു. ഞാനങ്ങനെ സിനിമയ്ക്കുവേണ്ടി കാര്യമായി അവസരങ്ങള്‍ ചോദിക്കാറില്ലെന്നതാണ് മറ്റൊരു കാരണം. മാത്രമല്ല, ഷൂട്ട് തീര്‍ന്നാല്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തുന്നതാണ് എന്റെ രീതി. അമ്മച്ചി. ഭാര്യ, മക്കള്‍, സഹോദരങ്ങളൊക്കെ ചേരുന്ന കൊച്ചു ലോകമാണ് എന്റേത്.

അതിലാണു സന്തോഷം കണ്ടെത്തുന്നതും. ഞാന്‍ വിദേശത്താണെന്നും മറ്റു ജോലികള്‍ ചെയ്യുന്നുവെന്നും ഇടയ്‌ക്കെപ്പോഴോ കഥ പരന്നു. പക്ഷേ, അഭിനയമല്ലാതെ മറ്റൊരു ജോലിയും ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യാനും താത്പര്യമില്ല,’ ബോബന്‍ ആലുംമൂടന്‍ പറയുന്നു.

Content Highlight: Boban Alumoodan talks about his acting career