മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.
സ്വന്തമായി മിമിക്രി ട്രൂപ്പ് തുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. തങ്ങളുടെ ട്രൂപ്പ് പരിപാടി അവതരിപ്പിക്കാന്‍ പോയാല്‍ ചിലര്‍ പൈസ തരുമെന്ന് മറ്റുചിലര്‍ തരാറില്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു.
‘സ്‌കൂളില്‍ നിന്നിറങ്ങിയിട്ടും മിമിക്രി തന്നെയായിരുന്നു ആശ്രയം. ഞാനും കൂട്ടുകാരും ചേര്‍ന്ന് ചുമ്മാ മിമിക്രി കാണിച്ചുനടക്കും. അന്ന് കലാഭവന്‍, ഹരിശ്രീ, ഓസ്‌കാര്‍ എന്നിങ്ങനെ രണ്ടോ മുന്നോ മിമിക്രി ട്രൂപ്പുകള്‍ മാത്രമേയുള്ളൂ. ട്രൂപ്പുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നുവെന്ന് പത്രത്തില്‍ കാണുമ്പോള്‍ അപേക്ഷിക്കും.
ഞാനും കൂട്ടുകാരന്‍ രാജേഷ് പറവൂരും കൂടി ഇന്റര്‍വ്യൂവിനും പോവും. അവനെ ട്രൂപ്പിലെടുക്കും. കാരണം അവന്‍ താരങ്ങളെയൊക്കെ അനുകരിക്കും. എനിക്ക് കോമഡിയുണ്ടാക്കാനേ അറിയൂ. കോമഡി ചെയ്യാന്‍ ഹരിശ്രീ അശോകന്‍ ചേട്ടനൊക്കെയുള്ളപ്പോള്‍ എനിക്ക് ചാന്‍സില്ല. അല്ലെങ്കില്‍ പിന്നെ പാട്ടുപാടാനറിയണം. പാരഡിക്കൊക്കെ നല്ല മാര്‍ക്കറ്റായിരുന്നു അന്ന്.
ഭസ്മവും തേച്ച് പണ്ട് സ്‌കൂള്‍ സ്റ്റേജില്‍ പാടാനെന്ന പേരില്‍ കേറിയിട്ടുണ്ടെന്നല്ലാതെ പാട്ടുപാടാനും അറിയില്ല. ഒടുവില്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്നൊരു ട്രൂപ്പുണ്ടാക്കി, ‘ആലുവ മിമി വോയ്സ്’. ചെറിയ പരിപാടികളൊക്കെ ചെയ്തുതുടങ്ങി. ചിലര്‍ പൈസ തരും. ചിലര്‍ തരില്ല. പരിപാടി അവതരിപ്പിച്ചുകഴിഞ്ഞാല്‍ നല്ല പൊറോട്ടയും സാമ്പാറും കിട്ടും.
അതിനിടയ്ക്കാണ് സലിംകുമാര്‍ എന്നെ കാണുന്നത്. അദ്ദേഹവും ഇടക്ക് ചില പരിപാടികള്‍ക്ക് വിളിക്കും. ടിനി ടോം അന്ന് സെഞ്ച്വറി മിമിക്‌സില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് വലിയ വണ്ടിയൊക്കെയുണ്ട്. അതിലാണ് ഓരോ പരിപാടിക്കും പോവുന്നത്. പറവൂര്‍ വഴി പോവുമ്പോഴെല്ലാം ഞാനാ വണ്ടിക്ക് വട്ടം വെക്കും. എന്നിട്ട് ചാന്‍സ് ചോദിക്കും. ഒടുവില്‍ അവരെന്നെ പേടിച്ച് വേറെ വഴിക്ക് പോവാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ നമ്മുടെ ട്രൂപ്പും വലുതായി. 5000 രൂപയൊക്കെ പ്രതിഫലം കിട്ടുന്ന രീതിയിലായി,’ ബിജുക്കുട്ടന്‍ പറയുന്നു.