മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ പാട്ട് പാടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിബിൻ ജോർജ്

താന്‍ സിനിമക്ക് വേണ്ടി പിന്നണി പാടിയത് ആത്മവിശ്വാസം കൊണ്ടല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു. മാര്‍ഗം കളിയെന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എബിന്‍ രാജ് കോളേജില്‍ സീനിയറായിരുന്നെന്നും ചിത്രത്തിലെ ഒരു പാട്ട് എബിന്‍ രാജ് തന്നെ എഴുതി ഈണമിട്ട പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ റെക്കോഡിങ് സമയത്ത് ഗോപി സുന്ദര്‍ തന്നെക്കൊണ്ട് ആ പാട്ടുപാടിപ്പിച്ചെന്നും അത് ഹിറ്റായെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു. കൂടല്‍ സിനിമയിലും പാട്ട് പാടിയിട്ടുണ്ടെന്നും വെടിക്കെട്ടില്‍ രണ്ട് പാട്ട് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പിന്നണി പാടിയത് അത് ആത്മവിശ്വാസമല്ല, അബദ്ധത്തില്‍ സംഭവിച്ചതാണ്. ‘മാര്‍ഗംകളി‘ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എബിന്‍ രാജ് മഹാരാജാസ് കോളേജില്‍ എന്റെ സീനിയറായിരുന്നു. എബിന്‍ ചേട്ടന്‍ മഹാരാജാസില്‍ പാടിക്കൊണ്ടിരുന്ന പാട്ടാണ് ‘നിനക്കായി ഞാന്‍ പാട്ടുപാടുമ്പോള്‍’ പുള്ളിതന്നെ എഴുതി ഈണമിട്ട പാട്ടാണത്. എന്നെങ്കിലുമൊരിക്കല്‍ സിനിമയില്‍ വരുമ്പോള്‍ ഈ പാട്ട് ഉള്‍പ്പെടുത്തണമെന്ന് എനിക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു.

മാര്‍ഗംകളി സിനിമയുടെ റെക്കോഡിങ് സമയത്ത് ഗോപി സുന്ദര്‍ ഈ പാട്ട് എന്നെക്കൊണ്ട് പാടിച്ചു. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാന്‍ പാടിയിട്ട് തിരിച്ചുപോയി. ആ പാട്ടാണിപ്പോള്‍ എല്ലാവരും കേള്‍ക്കുന്നത്. അത് ഇപ്പോഴുള്ളപോലെയാക്കാന്‍ അദ്ദേഹം നന്നായി അധ്വാനിച്ചിട്ടുണ്ട്. അത് ദൈവം സഹായിച്ച് ഹിറ്റായി. ‘കൂടലി’ലും ഒരു പാട്ടുപാടിയിട്ടുണ്ട്. അതിനും നല്ല പ്രതികരണങ്ങള്‍ കിട്ടി. ‘വെടിക്കെട്ടി’ല്‍ രണ്ടുപാട്ട് എഴുതുകയും ചെയ്തു,’ ബിബിൻ ജോർജ് പറയുന്നു.

Content Highlight:Bibin George talks about singing the song ‘Ninakkayi njan’ in the movie Margamkali