കൊച്ചി: ഡബ്ല്യൂ.സി.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും നടന്‍ ബാബുരാജ്. എ.എം.എം.എയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യൂ.സി.സിയെന്ന് ബാബുരാജ് പറഞ്ഞു. എ.എം.എം.എ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാബുരാജ് ഡബ്ല്യൂ.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണയിച്ചിരിക്കുന്നത്.

“ഞാന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചപ്പോള്‍ അവര്‍ വേറെ രീതിയിലാണ് എടുത്തത്. ആ കുട്ടിയോടു പോലും അവര്‍ സംസാരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഞങ്ങളുടെ സംഘടനയെ അവര്‍ നാലു കഷ്ണങ്ങളാക്കി. എ.എം.എം.എ എന്നാണ് ഇപ്പോള്‍ പല ചാനലുകാരും പറയുന്നത്.

ഇവര്‍ ഞങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇവര്‍ മൂന്നു പേര്‍ക്കു വേണ്ടി ഞങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചീത്തവിളിക്ക് പരിധിയില്ല. ഇതുപോലെ ചീത്ത വിളിക്കേണ്ട ഒരു കാര്യവുമില്ല”- ബാബുരാജ് പറഞ്ഞു.


ഇവരെ തിരിച്ചെടുത്താല്‍ ഡബ്ല്യൂ.സി.സി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടി തന്റെ ചങ്കാണെന്നും ഡബ്ല്യൂ.സി.സി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും ബാബുരാജ് മുന്‍പ് പറഞ്ഞിരുന്നു.

അതേസമയം, ഡബ്ല്യൂ.സി.സിക്ക് ഗൂഢ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്ന് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുയാണെന്ന് സിദ്ദീഖ് വ്യക്തമാക്കി. ഗൂഢ അജണ്ടയില്ലെങ്കില്‍ പിന്നെന്തിനാണ് സംഘടനയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത്. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ് ഡബ്ല്യൂ.സി.സി ചെയ്യുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.