ചോദിച്ചത് രണ്ടര ദിവസത്തെ അവധി; ഉത്തരവ് കണ്ട് ഞെട്ടിപ്പോയി; സ്ഥലം മാറ്റത്തില്‍ ഡോക്ടര്‍ റീന
Kerala
ചോദിച്ചത് രണ്ടര ദിവസത്തെ അവധി; ഉത്തരവ് കണ്ട് ഞെട്ടിപ്പോയി; സ്ഥലം മാറ്റത്തില്‍ ഡോക്ടര്‍ റീന
നിഷാന. വി.വി
Saturday, 13th June 2026, 12:30 pm

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതില്‍ പ്രതികരിച്ച് ഡോക്ടര്‍ കെ. ജെ റീന. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും ഡോക്ടര്‍ റീന പറഞ്ഞു.

പകര്‍ച്ച വ്യാധി സമയത്ത് രണ്ടാഴ്ചത്തെ അവധി ചോദിച്ചു എന്ന് കാണിച്ചായിരുന്നു സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ താന്‍ രണ്ടര ദിവസത്തെ ആകസ്മിക അവധിമാത്രമാണ് ചോദിച്ചിരുന്നതെന്നും അത് ഡ്യൂട്ടിയായാണ് പരിഗണിക്കുകയെന്നും ഡോക്ടര്‍ റീന പറഞ്ഞു.

രണ്ടര ദിവസത്തെ അവധി പതിനഞ്ചായത് എങ്ങനെയെന്നത് തനിക്ക് അറിയില്ലെന്നും അത്ഭുതമാണ് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍ഡര്‍ കണ്ടപ്പോഴാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അറിയുന്നതെന്നും പെട്ടെന്നൊരു ഇടിവെട്ടിയാലുണ്ടാവുന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്നും റീന പറഞ്ഞു.

രാഷ്ട്രീയമായ വിഷയങ്ങള്‍ പിന്നിലുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മാറ്റണമെങ്കില്‍ നേരിട്ട് സംസാരിച്ചാല്‍ അനുസരിക്കുമായിരുന്നുവെന്നും ഡോക്ടര്‍ റീന പറഞ്ഞു. തന്റെ മുപ്പതര വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ലെന്നും സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ കടിച്ച് തൂങ്ങി നില്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്രയും കാലത്തെ സര്‍വീസ് കഴിഞ്ഞ് പോവുന്നൊരാള്‍ക്കെതിരെ മോശമായ ചിത്രീകരണം നടത്തരുതെന്നും ഡോക്ടര്‍ റീന പറഞ്ഞു. കഴിഞ്ഞ ദിവസം നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ. റീന മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്.

‘കടുത്ത ശ്വാസകോശ അണുബാധ ഉണ്ടായിരുന്നിട്ടും ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഉച്ചയോടെ വയറിളക്കം കൂടി ബാധിച്ചതോടെയാണ് ലീവെടുക്കാന്‍ തീരുമാനിച്ചത്. കോവിഡ് ആണോ എന്ന് സംശയമുണ്ടായിരുന്നതിനാല്‍ ഇക്കാര്യം മന്ത്രിയുടെ പി.എയെ ഫോണില്‍ വിളിച്ച് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇമെയില്‍ വഴിയും വാട്സാപ്പിലും രണ്ടര ദിവസത്തെ സി.എല്‍ അപേക്ഷ സമര്‍പ്പിച്ചു. അവധിയില്‍ പ്രവേശിച്ച് വീട്ടിലെത്തിയപ്പോഴാണ് ഉത്തരവിനെക്കുറിച്ച് അറിയുന്നത്. അതിന് 15 മിനിറ്റ് മുമ്പ് വരെ നിപ കേസുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു,’ ഡോക്ടര്‍ റീന പറഞ്ഞു.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാല്‍ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോക്ടര്‍ റീനയ്ക്ക് പകരം ഡോക്ടര്‍ മീനാക്ഷിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. എറാണാകുളം പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോക്ടര്‍ റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.

Content Highlight: Asked for two and a half days leave; shocked to see the order; Dr. Reena on transfer

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.