സ്വാഗും സ്റ്റാര്‍ഡവും ഫാന്‍സിനെയും പ്രതീക്ഷിച്ചു വന്ന എന്റെ ചിന്തയില്‍ മാറ്റമുണ്ടാക്കിയത് ആ മൂന്നുപേര്‍: ആസിഫ് അലി
Entertainment
സ്വാഗും സ്റ്റാര്‍ഡവും ഫാന്‍സിനെയും പ്രതീക്ഷിച്ചു വന്ന എന്റെ ചിന്തയില്‍ മാറ്റമുണ്ടാക്കിയത് ആ മൂന്നുപേര്‍: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 9:33 am

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫിന് ഭാഗമാകാന്‍ സാധിച്ചിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

ഇപ്പോള്‍ താന്‍ സിനിമയിലേക്ക് വന്നത് സ്വാഗും സ്റ്റാര്‍ഡവും ഫാന്‍സിനെയും പ്രതീക്ഷിച്ചാണെന്ന് പറയുകയാണ് ആസിഫ് അലി. പക്ഷെ അഭിനയിച്ച് തുടങ്ങിയപ്പോള്‍ അതിലൊക്കെ മാറ്റം സംഭവിച്ചുവെന്നും നടന്‍ പറയുന്നു. തന്റെ ആദ്യ തമിഴ് ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘സ്വാഗും സ്റ്റാര്‍ഡവും ഫാന്‍സിനെയും പ്രതീക്ഷിച്ചാണ് സിനിമയിലേക്ക് വരുന്നത്. ആദ്യം ഞാന്‍ അതൊക്കെയാണ് ചിന്തിച്ചത്. പക്ഷെ അഭിനയിച്ച് തുടങ്ങിയപ്പോള്‍ അതിലൊക്കെ മാറ്റം സംഭവിച്ചു. ഞാന്‍ ശരിക്കും വളരെ അനുഗ്രഹിക്കപ്പെട്ട ആളാണ്.

കാരണം, ഞാന്‍ എന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത് ശ്യാമപ്രസാദ് സാറിലൂടെയാണ്. ഋതു ആയിരുന്നു എന്റെ ആദ്യ സിനിമ. രണ്ടാമത്തെ സിനിമ സിബി മലയില്‍ സാറും മൂന്നാമത്തെ സിനിമ സത്യന്‍ അന്തിക്കാട് സാറുമാണ് എനിക്ക് നല്‍കുന്നത്.

അവരെല്ലാം മലയാളത്തിലെ ലെജന്റ്‌സായ സംവിധായകരാണ്. അതുകൊണ്ട് സിനിമയിലെ എന്റെ ബേസ് വളരെ ശക്തമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അവരാണ് സത്യത്തില്‍ സിനിമയോടുള്ള എന്റെ പേര്‍സ്‌പെക്ടീവ് തന്നെ മാറ്റുന്നത്.

അവര്‍ ഒരു സിനിമയെയും സ്‌ക്രിപ്റ്റിനെയും അഭിനേതാക്കളെയും ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ അവരെ ഗുരുക്കന്മാര്‍ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.

ഈ ഗുരുക്കന്മാര്‍ക്കൊക്കെ ഞാന്‍ സിനിമയെ ഹൃദയം കൊണ്ട് മനസിലാക്കണം എന്നതായിരുന്നു ആഗ്രഹം. അവിടെ നിന്നാണ് എനിക്കും സിനിമയോടുള്ള ചിന്തയില്‍ മാറ്റം സംഭവിക്കുന്നത്,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Shyamaprasad, Sibi Malayil And Sathyan Anthikkad