പൃഥ്വിയായിരുന്നു ആ സിനിമ ചെയ്യാനിരുന്നത്; എന്നെ കണ്ണാടിയില്‍ കണ്ട് എനിക്ക് തന്നെ ചിരി വന്നു: ആസിഫ് അലി
Entertainment
പൃഥ്വിയായിരുന്നു ആ സിനിമ ചെയ്യാനിരുന്നത്; എന്നെ കണ്ണാടിയില്‍ കണ്ട് എനിക്ക് തന്നെ ചിരി വന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th January 2025, 11:49 am

2012ല്‍ സേതു തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ അമ്പതാമത്തെ ചിത്രം കൂടെയാണ് മല്ലൂസിംഗ്. സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ഹരീന്ദര്‍ സിങ് എന്ന കഥാപാത്രമായാണ് എത്തിയത്. എന്നാല്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്. തിരക്കുകള്‍ കാരണം അത് ഉണ്ണി മുകുന്ദനിലേക്ക് എത്തുകയായിരുന്നു.

സിനിമയില്‍ ആസിഫ് അലി ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് നടത്തിയിരുന്നു. താന്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ആസിഫ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ ഗസ്റ്റ് അപ്പിയറന്‍സ് നടത്തുന്നു, അല്ലെങ്കില്‍ എന്റെ സ്‌പെഷ്യല്‍ അപ്പിയറന്‍സുണ്ട് എന്നൊക്കെ പറഞ്ഞ് വരുന്ന സിനിമകള്‍ സുഹൃത്തുകള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി ചെയ്യുന്ന സിനിമകളാണ്.

മല്ലൂസിംഗ് സിനിമയില്‍ അവര്‍ക്ക് ഫെമിലിയര്‍ ആയ ഫേയ്‌സ് വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. ആന്റോ ചേട്ടനാണ് എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. ആന്റോ ചേട്ടന്‍ വിളിച്ചാല്‍ നമുക്ക് നോ പറയാന്‍ പറ്റില്ലെന്ന ഒരു പ്രശ്‌നമുണ്ട് (ചിരി). അദ്ദേഹത്തെ എല്ലാവര്‍ക്കും അത്രയും ഇഷ്ടമാണ്.

അന്ന് അങ്ങനെ പോയി ചെയ്തതാണ് മല്ലൂസിംഗ്. ആ സിനിമയുടെ ആദ്യ വേര്‍ഷനില്‍ പൃഥ്വിയെ ആയിരുന്നു അവര്‍ തീരുമാനിച്ചത്. പൃഥ്വിയായിരുന്നു ആ സിനിമ ചെയ്യാനിരുന്നത്. പിന്നെ ഏതോ ഒരു സമയത്ത് എന്നെ കണ്‍സിഡര്‍ ചെയ്യുന്നു എന്ന പോയിന്റ് ഉണ്ടായിരുന്നു.

പക്ഷെ അന്നത്തെ അവസ്ഥയില്‍ ഞാന്‍ മല്ലൂസിങ്ങായി വന്നാല്‍ എങ്ങനെയുണ്ടാകും (ചിരി). എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ചിരി വന്നു. ഒരുപാട് മാറ്റങ്ങള്‍ വന്ന ശേഷമാണ് ഞാന്‍ മല്ലൂസിംഗില്‍ ഗസ്റ്റ് റോളില്‍ എത്തിയത്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Mallu Singh And Prithviraj Sukumaran