ആ സിനിമയാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്; എന്നാല്‍ യൂത്തിനിടയില്‍ സ്വീകാര്യത കിട്ടിയത് മറ്റൊരു ചിത്രത്തിലൂടെ: ആസിഫ് അലി
Entertainment
ആ സിനിമയാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്; എന്നാല്‍ യൂത്തിനിടയില്‍ സ്വീകാര്യത കിട്ടിയത് മറ്റൊരു ചിത്രത്തിലൂടെ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th January 2025, 7:56 pm

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്.

ആസിഫ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഋതു. ഋതുവാണ് തന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റ് ആയ ചിത്രമെന്ന് പറയുകയാണ് ആസിഫ് അലി. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരിലേക്ക് എത്താനായി എന്നും കിളിപോയി എന്ന ചിത്രമാണ് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിത്തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഋതു’ എന്ന സിനിമയാണ് എന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റ്. തൊടുപുഴയിലെ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ ബിഗ് സ്‌ക്രീനില്‍ എത്തുക എന്നതുതന്നെ വഴിത്തിരിവായിരുന്നു. പിന്നെ സത്യേട്ടന്റെ (സത്യന്‍ അന്തിക്കാട്) കഥ തുടരുന്നു എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരിലേക്ക് എത്താനായി.

കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചാനും ഉയരെയിലെ ഗോവിന്ദുമടക്കമുളള കഥാപാത്രങ്ങളെ പറ്റി ആളുകള്‍ പറയാറുണ്ട്. ഹണീബി വേറൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കിളിപോയിക്ക് യൂത്തിനിടയില്‍ സ്വീകാര്യത കിട്ടി. എന്റെ സ്വഭാവത്തിനും പ്രായത്തിനും യോജിച്ച സിനിമകള്‍ വന്നു,’ ആസിഫ് അലി പറയുന്നു.

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ രേഖാചിത്രമാണ് ആസിഫിന്റെ ഏറ്റവും പുതിയ സിനിമ. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ഈ സിനിമ ഒരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു അഭിനയിച്ചത്.

Content Highlight: Asif Ali talks About His Movies