ഒരു കാലത്ത് പ്രേതസിനിമ കണ്ടാൽ രാത്രി പുറത്തിറങ്ങാൻ പോലും മടിച്ചിരുന്നവരാണ് മലയാളി പ്രേക്ഷകർ. എന്നാൽ ‘യക്ഷിയും ഞാനും’ പോലുള്ള സിനിമകൾ യക്ഷികളെ പേടിയുടെ മാത്രമല്ല, ആരാധനയുടെയും സഹാനുഭൂതിയുടെയും കഥാപാത്രങ്ങളാക്കി മാറ്റി. ആ ട്രെൻഡിന്റെ തുടർച്ചയായി ‘ലോക’യിലെ നീലിയും ‘സർവ്വം മായ’യിലെ ക്യൂട്ട് ഡെലൂലുവും മലയാളികളുടെ മനസ്സിൽ ഇടം നേടി.
എന്നാൽ ഇനി വീണ്ടും പഴയ ട്രാക്കിലേക്കൊരു മടക്കമാണ് മലയാള സിനിമയിൽ കാണാൻ സാധിക്കുന്നത്. പേടിപ്പിക്കുന്ന, വിറപ്പിക്കുന്ന യക്ഷികളുടെ ലിസ്റ്റിലേക്ക് ശക്തമായൊരു എൻട്രിയുമായി എത്തുകയാണ് ‘അരൂപി’.
അഭിലാഷ് വാര്യർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘അരൂപി’യുടെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ആവേശകരമായ പ്രതികരണങ്ങളാണ്. നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
അരൂപി മൂവി ടീസർ, Photo: YouTube/ Screen grab
ആരാണീ പത്മിനി?” എന്ന ചോദ്യത്തോടെയാണ് ടീസർ തുടങ്ങുന്നത് അതോടെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് സിനിമയെ കുറിച്ച്.
ഡെലൂലുവും നീലിയും വിശ്രമിക്കൂ, ഇനി അവളുടെ ആട്ടം, ഇനി കുറച്ച് പേടിക്കാം,വീണ്ടും ശരിക്കും പേടിപ്പിക്കുന്ന പ്രേതം വരുന്നു എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ സർവ്വം മായ’യിൽ മനുഷ്യരെ പേടിപ്പിക്കാത്ത, മറിച്ച് മനുഷ്യരെ കണ്ടാൽ സ്വയം പേടിക്കുന്ന യക്ഷിയെയായിരുന്നു മലയാളി പ്രേക്ഷകർ കണ്ടത്. ‘ലോക’യിലെ നീലിയോടും സഹാനുഭൂതിയും സ്നേഹവുമായിരുന്നു.
എന്നാൽ ‘അരൂപി’യിലെ യക്ഷി അതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്.
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രതീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു കൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹൊറർ സിനിമയാണ്. പുതുമുഖങ്ങളായ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല എന്നിവരോടൊപ്പം ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Content Highlight: Aroopi movie teaser was a topic of discussion on social media after it was released
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.