ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; ചുറ്റുമുള്ളവരെല്ലാം നിന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു; അവന്റെ വാക്കിന് പുറത്താണത് ചെയ്തത്: അനുപമ
Entertainment
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; ചുറ്റുമുള്ളവരെല്ലാം നിന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു; അവന്റെ വാക്കിന് പുറത്താണത് ചെയ്തത്: അനുപമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 1:45 pm

അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ പ്രേമം (2015) എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിലെ മേരിയെന്ന ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നീട് തെലുങ്ക് ഇന്‍ഡസ്ട്രിയിലാണ് അനുപമ കൂടുതല്‍ സിനിമകള്‍ ചെയ്തതെങ്കിലും മലയാളത്തില്‍ ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഒപ്പം ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ അനുപമയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആര്‍.ജെ ഷാന്‍ എഴുതി സംവിധാനം ചെയ്ത ഈ ഷോര്‍ട്ട്ഫിലിമില്‍ ചന്ദ്ര എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്.

ഫ്രീഡം അറ്റ് മിഡ്നൈറ്റ് വായിച്ച ശേഷം തന്റെ ചുറ്റുമുള്ള ആളുകള്‍ക്ക്, തനിക്കിത് ചെയ്യാന്‍ ആകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്ന് പറയുകയാണ് അനുപമ പരമേശ്വരന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഷാന്‍ ചേട്ടന്‍ എന്നോട് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിന്റെ കഥ പറയാന്‍ വരുന്നത് കൊവിഡിന്റെയൊക്കെ സമയത്തായിരുന്നു. ‘നിനക്ക് ചെയ്യാന്‍ ആകുമോയെന്ന് എനിക്ക് അറിയില്ല. നീയൊന്ന് വായിച്ചു നോക്ക്. ഇഷ്ടമായാല്‍ പറയൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അങ്ങനെയാണ് ഞാന്‍ ഷോര്‍ട്ട്ഫിലിമിന്റെ കഥ വായിക്കുന്നത്. വായിച്ചു കഴിഞ്ഞ ശേഷം എനിക്ക് ആ കഥയും കഥാപാത്രവും ഒരുപാട് ഇഷ്ടമായി. എനിക്ക് അത് പെട്ടെന്ന് കണക്ടായി. പക്ഷെ എന്റെ ചുറ്റുമുള്ള ആളുകള്‍ക്കൊക്കെ സംശയമായിരുന്നു.

അച്ഛന്‍ പറഞ്ഞത് ‘ഈ കഥാപാത്രം ചെയ്യാന്‍ നീ വളരെ ചെറുപ്പമാണ്. അതുകൊണ്ട് നിനക്ക് ചെയ്ത് ഫലിപ്പിക്കാന്‍ ആകുമെന്ന് എനിക്ക് തോന്നുന്നില്ല’ എന്നായിരുന്നു. എന്റെ ചുറ്റുമുള്ള അടുത്ത ആളുകള്‍ പോലും പറഞ്ഞത് ‘നിന്നെ കൊണ്ട് പറ്റില്ല’ എന്നായിരുന്നു.

നാലോ അഞ്ചോ വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് ആ കഥാപാത്രം വരുന്നത്. എന്തിന് പറയുന്നു, ഷാന്‍ ചേട്ടന് പോലും എന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. അദ്ദേഹം പത്ത് – പതിമൂന്ന് ആളുകളുടെ അടുത്ത് പോകുകയും അവരൊക്കെ റിജക്ട് ചെയ്യുകയും ചെയ്തതിന് ശേഷമാണ് എന്റെ അടുത്തേക്ക് വരുന്നത്.

ഈ സമയത്താണ് ഞാന്‍ എന്റെ സഹോദരനോട് കാര്യം പറയുന്നത്. ഞാന്‍ ഇത് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണെന്ന് പറഞ്ഞു. അവന്‍ തന്ന മറുപടി ‘ഞാന്‍ വായിച്ചു. എനിക്ക് ഇഷ്ടമായി. നിനക്ക് ഇഷ്ടമായെങ്കില്‍ നീ ചെയ്യണം’ എന്നായിരുന്നു.

ആ വാക്കിന്റെ പുറത്താണ് ഞാന്‍ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിം ചെയ്യുന്നത്. ലോക്ഡൗണ്‍ കഴിഞ്ഞതും ഞാന്‍ ആദ്യം ചെയ്ത വര്‍ക്ക് അതായിരുന്നു. ബാക്കിയൊക്കെ ഇത് ചെയ്തതിന് ശേഷമാണ് ഞാന്‍ ചെയ്യുന്നത്,’ അനുപമ പരമേശ്വരന്‍ പറയുന്നു.


Content Highlight: Anupama Parameswaran Talks About Freedom At Midnight Shortfilm