ആരും വിശ്വസിക്കില്ല; അന്ന് ഞാന്‍ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോയെടുത്തു വെച്ചു: അനുമോള്‍
Entertainment
ആരും വിശ്വസിക്കില്ല; അന്ന് ഞാന്‍ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോയെടുത്തു വെച്ചു: അനുമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th March 2025, 7:31 am

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഒരു നടിയാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട് എന്നീ സിനിമകളിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. കണ്ണുള്ളെ, രാമര്‍, ശൂശന്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്.

ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അനുമോള്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചിത്രത്തിലെ അനുഭവമാണ് അനുമോള്‍ പറയുന്നത്. മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രത്തിലെ ഒരു കഥയായിരുന്നു ഇത്.

‘ആ സിനിമയ്ക്ക് മുമ്പ് മമ്മൂക്കയുടെ പെര്‍ഫോമന്‍സൊക്കെ ഞാന്‍ സ്‌ക്രീനില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. നേരിട്ട് കാണാന്‍ പറ്റുന്നത് ഒരു ഭാഗ്യമല്ലേ. ആ സിനിമയില്‍ സിങ്ക് സൗണ്ടായിരുന്നു. അപ്പോള്‍ എല്ലാവരും പുറത്ത് പോവാന്‍ പറയുമ്പോഴും ഞാന്‍ മോണിട്ടറിന്റെ അടുത്ത് ഒട്ടി നില്‍ക്കുമായിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാന്‍ വേണ്ടിയിട്ടായിരുന്നു അത്.

അദ്ദേഹം എങ്ങനെയാണ് അദ്ദേഹത്തിന്റെ ബോഡി യൂസ് ചെയ്യുന്നതെന്നൊക്കെ അറിയണമായിരുന്നു. നമ്മളേക്കാളൊക്കെ എത്രയോ സീനിയറായ വ്യക്തിയാണ് മമ്മൂക്ക. നമുക്ക് പലപ്പോഴും മടിയായിരിക്കും. നമ്മളെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ പതുക്കെയൊക്കെയാകും നമ്മള്‍ എഴുന്നേറ്റ് വരിക.

പക്ഷെ മമ്മൂക്ക അങ്ങനെയല്ല. വളരെ പ്ലസന്റായിട്ടാണ് ഉണ്ടാകുക. വളരെ ഹാപ്പിയായിട്ടാണ് അദ്ദേഹം സെറ്റില്‍ വരിക. മമ്മൂക്കയുടെ എനര്‍ജി തന്നെയാണ് അദ്ദേഹത്തെ ഒരു സൂപ്പര്‍സ്റ്റാറായി ഇത്രയും കാലം സിനിമയില്‍ നിര്‍ത്തിയത്.

അതൊക്കെ എനിക്ക് നേരിട്ട് നോക്കി കാണാന്‍ പറ്റിയെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇതാണെങ്കില്‍ അഭിനയം നോക്കണം, ഡ്രസിങ് നോക്കണം. അദ്ദേഹത്തിന്റെ കയ്യും കാലുമൊക്കെ നോക്കണം.

ഞാന്‍ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോ എടുത്തു വെച്ചിരുന്നു (ചിരി). ആരും വിശ്വസിക്കില്ല. ഞാന്‍ മൊത്തത്തില്‍ മമ്മൂക്കയെ സ്‌കാന്‍ ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു,’ അനുമോള്‍ പറഞ്ഞു.

Content Highlight: Anumol Talks About Mammootty