അയാളുടെ നമ്പര്‍ ഞാന്‍ വേസ്റ്റ് എന്നാണ് സേവ് ചെയ്തത്; അതൊരിക്കല്‍ നാറ്റക്കേസായി: ലാല്‍
Entertainment
അയാളുടെ നമ്പര്‍ ഞാന്‍ വേസ്റ്റ് എന്നാണ് സേവ് ചെയ്തത്; അതൊരിക്കല്‍ നാറ്റക്കേസായി: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 7:58 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.

ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഫോണ്‍ കോളുമായി ബന്ധപ്പെട്ട് നടന്ന രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ലാല്‍. കേരള ക്രൈം ഫയല്‍സ് 2വിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘മുമ്പ് ഒരാള്‍ എന്നെ സ്ഥിരമായി വിളിക്കുമായിരുന്നു. ഒരു ആവശ്യവുമില്ലാതെയാണ് അയാള്‍ വിളിക്കുന്നത്. വെറും പൊള്ളയായ വിളിയായിരുന്നു. പടത്തിന്റെ അഭിപ്രായം പറയാന്‍ പോലുമല്ല അയാള്‍ വിളിക്കുന്നത്.

‘എന്റെ ഒരു കൂട്ടുകാരനുണ്ട്. ഒന്ന് സംസാരിക്കുമോ’ എന്നൊക്കെയാണ് വിളിച്ചിട്ട് പറയുക. അവസാനം നിവര്‍ത്തി ഇല്ലാതെ ഞാന്‍ അയാളുടെ നമ്പര്‍ ‘വേസ്റ്റ്’ എന്ന പേരില്‍ സേവ് ചെയ്ത് വെച്ചു. പിന്നെ ആ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കാതെയായി.

അങ്ങനെ ഒരു ദിവസം ഏതോ സിനിമയുടേ ഷൂട്ടിങ് നടക്കുമ്പോള്‍ ഇയാള്‍ എന്നെ കാണാന്‍ വന്നു. ‘ഞാന്‍ സാറിനെ ഇടക്ക് വിളിക്കാറുണ്ട്. പക്ഷെ സാര്‍ കോള്‍ എടുക്കാറില്ല’ എന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ‘ആണോ? ചിലപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു കാണില്ല’ എന്ന് മറുപടി നല്‍കി.

അയാള്‍ അത് കേട്ടതും എന്നോട് കുറച്ച് നേരം സംസാരിച്ചിട്ട് അവിടുന്ന് പോയി. കുറച്ച് കഴിഞ്ഞിട്ട് എന്റെ ഫോണ്‍ റിങ് ചെയ്തു. ഞാന്‍ നോക്കുമ്പോള്‍ സ്‌ക്രീനില്‍ ‘വേസ്റ്റ്’ എന്ന പേരാണ് കാണുന്നത്.

പെട്ടെന്ന് അയാള്‍ പിന്നില്‍ നിന്ന് ‘ദേ എന്റെ പേര്. അല്ല, ഇതെന്താ വേസ്റ്റോ?’ എന്ന് ചോദിച്ചു. അയാള്‍ പുറകില്‍ നിന്നിട്ട് വിളിച്ചതാണ്. പേര് സേവ് ചെയ്തത് അയാള്‍ കാണുകയും ചെയ്തു. അതോടെ ആകെ നാറ്റകേസായി (ചിരി),’ ലാല്‍ പറയുന്നു.


Content Highlight: Actor Lal Shares A Funny Experience Related To A Phone Call In His Life