സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ആനന്ദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയോടൊപ്പം തന്നെ ഒരുപാട് ടെലിവിഷന്‍ സീരിയലുകളിലും ആനന്ദ് അഭിനയിച്ചിട്ടുണ്ട്.

1987ല്‍ വന്ന കനവുകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അടിയൊഴുക്കുകള്‍ സിനിമയുടെ റീമേക്കായിരുന്നു ഇത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അതില്‍ മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒരു കഥാപാത്രമാണ് മുസാഫിര്‍. ദി ടൈഗര്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലെ കഥാപാത്രമായിരുന്നു അത്. ബി. ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ദി ടൈഗര്‍.

ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുസാഫിര്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ആനന്ദ്. ആളുകള്‍ തന്നെ ആ കഥാപാത്രത്തിലൂടെയാണ് തിരിച്ചറിയുന്നതെന്നും എന്നാല്‍ തനിക്ക് ആ കഥാപാത്രം ഇഷ്ടമായില്ലെന്നും ആനന്ദ് പറയുന്നു.

‘ഞാന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി അല്ലെങ്കില്‍ 30 വര്‍ഷമായി ഞാന്‍ ഒരു നല്ല കഥാപാത്രം ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് മുസാഫിര്‍ എന്ന കഥാപാത്രമായിട്ടാണ്.

ദി ടൈഗര്‍ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അത്. ബി. ഉണ്ണികൃഷ്ണന്‍ സാറിനോടും ഷാജി കൈലാസ് സാറിനോടും അങ്ങനെയൊരു കഥാപാത്രം നല്‍കിയതില്‍ എനിക്ക് ഒരുപാട് നന്ദിയുണ്ട്.

ആ സിനിമ എനിക്ക് ഇന്‍ഡസ്ട്രിയില്‍ വളരെ നല്ല പേരാണ് നല്‍കിയത്. ആ പടത്തിലൂടെ എനിക്ക് നിരവധി കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. കുറേ സിനിമകള്‍ എനിക്ക് ലഭിച്ചിരുന്നു. അതൊക്കെ സത്യമാണ്. പക്ഷെ ഞാന്‍ മറ്റൊരു സത്യം പറയട്ടെ. ആ സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിരുന്നു.

എന്റെ വ്യക്തിപരമായ കാഴ്ചപാടില്‍ ‘എന്ത് പടമാണ്. എന്ത് കഥാപാത്രമാണ് കിട്ടിയത്’ എന്ന് ചിന്തിച്ചിരുന്നു. എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല. സത്യമാണ് ഞാന്‍ പറയുന്നത്. ആ കാര്യം ഞാന്‍ എന്റെ ഭാര്യയോടും പറഞ്ഞിരുന്നു. മലയാളികളൊക്കെ ആ കഥാപാത്രത്തെ കുറിച്ച് നല്ല രീതിയിലാണ് സംസാരിക്കുന്നത്.

പക്ഷെ എനിക്ക് ഒരിക്കലും ആ കഥാപാത്രം ഇഷ്ടമായില്ല. ആ സിനിമക്ക് ശേഷം എനിക്ക് അതിനോട് സമാനമായ കഥാപാത്രങ്ങളാണ് കിട്ടിയത്. എനിക്ക് ആ സിനിമകളിലൂടെ പൈസ കിട്ടുന്നൊക്കെയുണ്ട്. ഞാന്‍ കുറച്ച് കൂടെ ബിസിയാകുകയും ചെയ്തു. പക്ഷെ വര്‍ക്ക് എന്ന നിലയില്‍ ഞാന്‍ ഒട്ടും സന്തോഷിക്കുന്നില്ല,’ ആനന്ദ് പറയുന്നു.


Content Highlight: Actor Anand Talks About The Tiger Movie And Musafir Character