ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ലഗാന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഇന്ത്യ. 2001ല്‍ അശുതോഷ് ഗോവാരിക്കര്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം വെറുമൊരു ക്രിക്കറ്റ് കളിയുടെ മാത്രം കഥയല്ല, മറിച്ച് അടിമത്ത്വം പൊട്ടിച്ചെറിയാന്‍ ഒരു ജനത നടത്തിയ അതിജീവനത്തിന്റെയും ഐക്യത്തിന്റെയും പോരാട്ടമാണ്. ആമിര്‍ ഖാന്റെ അഭിനയത്തില്‍ പിറന്ന ഈ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ ദേശസ്‌നേഹത്തിന്റെ തീ ആളിക്കത്തിച്ചു.

ആദ്യം കേട്ടപ്പോള്‍ താന്‍ ലഗാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞെന്ന് ആമിര്‍ ഖാന്‍ പറയുന്നു. ‘ലഗാന്‍ റദ്ദാക്കാന്‍ അവര്‍ ക്രിക്കറ്റ് മത്സരം കളിക്കുന്നു’ എന്ന് മാത്രമാണ് ആദ്യം സംവിധായകന്‍ തന്റെ അടുത്ത് പറഞ്ഞെന്നും അത് കേട്ട് ഒന്നും മനസിലാകാത്തതുകൊണ്ടാണ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടെന്നും എന്നാലും ഒന്നര വര്‍ഷത്തോളം സമയമെടുത്താണ് സിനിമ ചെയ്യാമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിം ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.

ലഗാന്‍ എന്ന സിനിമയുടെ കഥ സംവിധായകനായ അശുതോഷ് ഗോവാരിക്കര്‍ വന്നുപറഞ്ഞപ്പോള്‍ ഞാന്‍ എന്നെകൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ‘ലഗാന്‍ റദ്ദാക്കാന്‍ അവര്‍ ക്രിക്കറ്റ് മത്സരം കളിക്കുന്നു’ എന്നാണ് അദ്ദേഹം സിനിമയെ കുറിച്ച് എനിക്ക് പറഞ്ഞുതന്ന വണ്‍ ലൈന്‍. ഇത് പറഞ്ഞപ്പോള്‍ എനിക്ക് അര്‍ത്ഥമൊന്നും മനസിലായില്ല’

എന്നാല്‍ ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും കേട്ടപ്പോള്‍ എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. എന്നിട്ടും എനിക്ക് ആ സിനിമ ചെയ്യാന്‍ മടിയായിരുന്നു. മുഖ്യധാരാ ഇന്ത്യന്‍ സിനിമയ്ക്ക് ഇങ്ങനെയൊരു വിഷയം വളരെ അസാധാരണമായി എനിക്ക് തോന്നി. ആര്‍ക്കാണ് ഈ സിനിമ ശരിയായി നിര്‍മിക്കാന്‍ കഴിയുക എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

ലഗാനോട് യെസ് എന്ന് പറയാന്‍ എനിക്ക് ഒന്നര വര്‍ഷമെടുത്തു. ഒടുവില്‍ തിരക്കഥ എന്റെ മനസിന് അതീതമായിപ്പോയി എന്നെനിക്ക് മനസിലായി. അപ്പോഴാണ് ഞാന്‍ നിര്‍മാതാവാകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍ ലഗാന്‍ ചെയ്യാമെന്ന് ഏറ്റു. ആ സിനിമ ചെയ്യുമ്പോള്‍ ആരും എന്നെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഞാന്‍ ആ ചിത്രം എന്റേതായ രീതിയില്‍ ചെയ്‌തേനെ,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan Talks About Lagaan Movie