ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബംഗളൂരുവിന് കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം അനിവാര്യമാണ്.
എന്നാല്‍ റായ്പൂരിലെ പിച്ച് ബെംഗളൂരുവിന് നല്ലതല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. പിച്ചില്‍ ബാലന്‍സില്ലാത്ത പേസും ബൗണ്‍സും ഉണ്ടാകുമെന്ന് ചോപ്ര പറഞ്ഞു. അതുകൊണ്ടുതന്നെ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമല്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. മാത്രമല്ല ജിതേഷ് ശര്‍മ, ജേക്കബ് ബെഥേല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നീ താരങ്ങള്‍ക്ക് ഫോമില്ലാത്തത് ബെംഗളൂരുവിന് തിരിച്ചടിയാകുമെന്നും അദ്ദേഹം വിലയിരുത്തി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങൾ. Photo: iplt20.com
‘ബെംഗളൂരുവിന് റായ്പൂര്‍ ഏറ്റവും നല്ല ഹോം ഗ്രൗണ്ടല്ല, കാരണം പിച്ചിന്റെ അവസ്ഥ അങ്ങനെയല്ല. ബാലന്‍സ്ഡല്ലാത്ത ബൗണ്‍സും പേസുമാണ് ഇവിടെ. പേസിനെയോ ബൗണ്‍സിനെയോ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇതൊരു മികച്ച ബാറ്റിങ് പിച്ചല്ല, അത് ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യവുമല്ല.
ജേക്കബ് ബെഥേല്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേഡ് എന്നിവര്‍ക്ക് ഇപ്പോഴും ഫോം ഇല്ല. എന്നിരുന്നാലും ഒരു ബൗളര്‍ എന്ന നിലയില്‍ റൊമാരിയോ ഈ ഗ്രൗണ്ടില്‍ ഉപയോഗപ്രദമാകും. എന്നിരുന്നാലും ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹവും ജിതേഷും ജേക്കബ് ബെഥേലും ഒന്നും ചെയ്തിട്ടില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇതുവരെ ഐ.പി.എല്ലില്‍ 36 മത്സരങ്ങളാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ 15 മത്സരങ്ങളില്‍ മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാന്‍ സാധിച്ചത്. 20 മത്സരങ്ങള്‍ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു. നിലവില്‍ ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.