കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ച് തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) സമ്പൂർണ പിളർപ്പ്. മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത രാഷ്ട്രീയ ആഘാതമേകി, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് റിതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ രവീന്ദ്രനാഥ് ബോസ് ഔദ്യോഗികമായി അംഗീകരിച്ചു.
മഹാരാഷ്ട്രയിൽ ശിവസേനയിലും എൻ.സി.പിയിലും ഉണ്ടായതിന് സമാനമായ വലിയൊരു രാഷ്ട്രീയ അട്ടിമറിക്കാണ് ഇപ്പോൾ ബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
നിയമസഭയിൽ ആകെ 80 തൃണമൂൽ എം.എൽ.എമാരാണുള്ളത്. ഇതിൽ 58 പേരുടെ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (54 എം.എൽ.എമാർ) തങ്ങൾക്കുള്ളതിനാൽ നിയമപരമായി നിലനിൽക്കാൻ ഈ വിഭാഗത്തിന് സാധിക്കും.
തങ്ങളാണ് ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ എന്ന് അവകാശപ്പെട്ട വിമതർ, പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഉടൻ തന്നെ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി റിതബ്രത ബാനർജിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവിനുള്ള മുറിയുടെ താക്കോൽ സ്പീക്കർ ഇദ്ദേഹത്തിന് കൈമാറി. അഖ്രുജ്ജമാൻ പാർട്ടി ചീഫ് വിപ്പായും ചുമതലയേറ്റു. ജാവേദ് അഹമ്മദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, സിയൂലി സാഹ എന്നിവരെ ഡെപ്യൂട്ടി നേതാക്കളായും തെരഞ്ഞെടുത്തു.
പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും മമത ബാനർജിയെ തങ്ങളുടെ ‘മുഖ്യ ഉപദേശക’ ആയി തുടരാൻ വിമതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ മമതയുടെ അനന്തരവനും പാർട്ടി നേതാവുമായ അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ ഇവർ പൂർണമായും തള്ളി. തൃണമൂൽ കോൺഗ്രസ് നേരിട്ട ഈ തകർച്ചയ്ക്ക് കാരണം അഭിഷേക് ബാനർജിയുടെ നിലപാടുകളാണെന്ന് വിമതർ പരസ്യമായി ആരോപിക്കുന്നു.
ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാൻ അഭിഷേക് ബാനർജി നടത്തിയ നീക്കങ്ങൾ വലിയ വിവാദത്തിലായിരിക്കുകയാണ്. ഇതിനായി എം.എൽ.എമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ സി.ഐ.ഡി ഒരുങ്ങുകയാണ്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കം പരിധി വിട്ടതോടെ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ സംഘടനാ കമ്മിറ്റികളും പോഷകസംഘടനകളും പിരിച്ചുവിട്ടതായി നേതൃത്വം പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ മമത ബാനർജിയുടെ വിശ്വസ്തനും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം സ്ഥാനം രാജിവെച്ചതും പാർട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
പാർട്ടിയിൽ മമത ബാനർജിയുടെ സ്വാധീനം വലിയ തോതിൽ ഇടിഞ്ഞതായാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. പ്രതിസന്ധി ചർച്ച ചെയ്യാൻ മമത വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ വെറും 20 എം.എൽ.എമാർ മാത്രമാണ് പങ്കെടുത്തത് എന്നത് ഈ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമെന്നുറപ്പാണ്.
Content Highlight: A complete split in the Trinamool Congress has gripped West Bengal politics.