കൊഹിമ: നാഗാലാൻറിൽ ഖനിയിൽ കുടുങ്ങി നാലു തൊഴിലാളികൾ മരിച്ചു. ലോങ്ലെങ് ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന റാറ്റ്ഹോൾ ഖനിയിൽ വെച്ചാണ് തൊഴിലാളികൾ മരണപ്പെട്ടത്. ഇന്നലെയാണ് സംഭവം നടന്നത്. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തെങ്കിലും മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഖനിയിൽ ചളിയടിഞ്ഞു ശ്വാസതടസം നേരിട്ടതോ വിഷവാതകം ശ്വസിച്ചതോ ആകാം മരണകാരണം എന്ന നിഗമനത്തിലാണ് പൊലീസ്.
കൊഹിമ നിവാസികളായ ജിതൻ റ്റൻഡി , കൃഷ്ണൻ ഗൊഗോയി, ടുട്ടു ദേക, സുശൻ ഫുദാൻ എന്നിവരാണ് മരണമടഞ്ഞത്. ഇവർ നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കൂടാതെയാണ് കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തത്. പോസ്റ്റ്മോർട്ടം വേണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നായിരുന്നു ഇതെന്നാണ് പൊലീസ് ഭാഷ്യം.
അനധികൃതമായി പ്രവർത്തിക്കുന്ന ഖനികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കാട്ടി ജനുവരിയിൽ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അത് തുടരുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ചളി അടിഞ്ഞത് കൊണ്ട് രണ്ടു ദിവസമായി ഖനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഖനിക്കുള്ളിൽ വിഷവാതകം നിറഞ്ഞിരിക്കാമെന്നു പ്രദേശവാസികളിൽ ഒരാൾ പറയുന്നു. കഴിഞ്ഞ വർഷം മേഘാലയയിൽ ഉണ്ടായ ഖനി ദുരന്തത്തിൽ മരിച്ചത് 14 പേരാണ്.
