10 മണിക്കൂര്‍ 'വന്ദേ മാതരം' ചര്‍ച്ച; നെഹ്റുവിനെതിരെ പുതിയ ആയുധം സൃഷ്ടിക്കാനുള്ള നീക്കം: രാജ്ദീപ് സര്‍ദേശായ്
India
10 മണിക്കൂര്‍ 'വന്ദേ മാതരം' ചര്‍ച്ച; നെഹ്റുവിനെതിരെ പുതിയ ആയുധം സൃഷ്ടിക്കാനുള്ള നീക്കം: രാജ്ദീപ് സര്‍ദേശായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 11:59 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. ഗോവ ക്ലബിലുണ്ടായ തീപിടിത്തവും ഇന്‍ഡിഗോ പ്രതിസന്ധിയും രാജ്യത്തെ വായുമലിനീകരണവും ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകുമോയെന്ന് രാജ്ദീപ് സര്‍ദേശായ് ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടാണ് രാജ്ദീപിന്റെ പ്രതികരണം. വന്ദേ മാതരത്തെ കുറിച്ച് ലോക്‌സഭയില്‍ എന്തിനാണ് 10 മണിക്കൂര്‍ ചര്‍ച്ച നടത്തുന്നതെന്നും രാജ്ദീപ് ചോദിക്കുന്നു. ഇതിലൂടെ നെഹ്റുവിനെ കുറ്റപ്പെടുത്താനും അദ്ദേഹത്തിനെതിരെ പുതിയ ഒരു ആയുധം സൃഷ്ടിച്ചെടുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാജ്ദീപ് പറഞ്ഞു.


എന്നാല്‍ രാജ്യത്ത് കത്തിപ്പടരുന്ന വിഷയങ്ങള്‍ സ്പര്‍ശിക്കാന്‍ കേന്ദ്രം തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുന്ന ഇന്‍ഡിഗോ പ്രതിസന്ധിയും 25 പേരുടെ മരണത്തിന് കാരണമായ ഗോവ ക്ലബിലുണ്ടായ തീപിടുത്തവും ഭീകരമായ ഭരണത്തിന്റെയും നിയന്ത്രണ കമ്മിയുടെയും വ്യക്തമായ ഉദാഹരണങ്ങളാണെന്നും രാജ്ദീപ് സര്‍ദേശായ് പറഞ്ഞു.

150ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോക്‌സഭയില്‍ വന്ദേ മാതരം ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയാണ് ചര്‍ച്ചയുടെ ഉദ്ഘാടകന്‍. നാളെ (ഡിസംബര്‍ ഒമ്പത്) രാജ്യസഭയിലും വന്ദേ മാതരം ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.

‘പാര്‍ലമെന്റില്‍ വന്ദേ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതോടെ നെഹ്റു എന്ന നേതാവ് തുറന്നുകാട്ടപ്പെടും,’ ബി.ജെ.പി എം.പി സംബിത് പത്ര ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.

അതേസമയം വടക്കന്‍ ഗോവയിലെ അര്‍പോറയിലെ നിശാക്ലബിലുണ്ടായ ബിര്‍ചിലിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ വിനോദ സഞ്ചാരികളും ക്ലബ് ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു.

അപകടത്തില്‍ 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവര്‍ നിലവില്‍ ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

അപകടത്തെ തുടര്‍ന്ന് ഗോവയില്‍ ബി.ജെ.പി മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിവെക്കണമെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. നിയമലംഘനങ്ങളാണ് അപകടത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ്-എ.എ.പി നേതാക്കള്‍ പ്രതികരിച്ചു.

Content Highlight: 10-hour ‘Vande Mataram’ debate; A move to create a new weapon against Nehru: Rajdeep Sardesai