ട്രംപ് വിരുദ്ധ ആനിമേഷന്‍ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യൂട്യൂബ്
World
ട്രംപ് വിരുദ്ധ ആനിമേഷന്‍ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യൂട്യൂബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2026, 2:45 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന ആനിമേഷന്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന ‘എക്സ്പ്ലോസീവ് മീഡിയ’എന്ന ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യൂട്യൂബ്.

ഇറാന്‍ അനുകൂല നിലപാടുള്ള ഈ ഗ്രൂപ്പിന്റെ അക്കൗണ്ട്, പ്ലാറ്റ്ഫോമിന്റെ കര്‍ശനമായ നയങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തതെന്നാണ് യൂട്യൂബിന്റെ വാദം.

‘വിശദമായ അവലോകനത്തിന് ശേഷം, ഞങ്ങളുടെ സ്പാം, വഞ്ചനാപരമായ രീതികള്‍, തട്ടിപ്പ് നയങ്ങള്‍ എന്നിവ ഈ ചാനല്‍ ലംഘിച്ചതായി കണ്ടെത്തി. കമ്മ്യൂണിറ്റിയെ തെറ്റിദ്ധരിപ്പിക്കുന്നതോ ചൂഷണം ചെയ്യുന്നതോ ആയ സ്പാമുകളും സ്‌കാമുകളും ഞങ്ങള്‍ അനുവദിക്കില്ല,’ ഗൂഗിള്‍ വക്താവ് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

എന്നാല്‍ ഏത് പ്രത്യേക ഉള്ളടക്കമാണ് നയം ലംഘിച്ചതെന്ന് യൂട്യൂബ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഭാഷയില്‍ ‘അഖ്ബര്‍ എന്‍ഫെജാരി’ എന്നറിയപ്പെടുന്ന ‘എക്സ്പ്ലോസീവ് മീഡിയ’ ലെഗോ (LEGO) തീമിലുള്ള ആനിമേഷനുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇറാന്‍ വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അമേരിക്കന്‍ സൈനിക നീക്കങ്ങളെയും അതിശക്തമായി പരിഹസിക്കുന്നവയായിരുന്നു ഇവരുടെ വീഡിയോകള്‍.

ട്രംപ് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ കസേര എറിയുന്നതും, അതേസമയം ഇറാനിയന്‍ ജനറല്‍മാര്‍ ‘ശിലായുഗത്തിലേക്ക് മടങ്ങുക’ എന്ന ലേബലുള്ള ഒരു ബട്ടണ്‍ അമര്‍ത്തുന്നതുമായ വീഡിയോകള്‍ ഏറെ പ്രചാരം നേടിയിരുന്നു.

ഷിയാ ഇസ്ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെ പ്രതീകമായ ഹുസൈന്‍ ഇബ്‌നു അലിയുടെ ചിത്രങ്ങളും ചെറുത്തുനില്‍പ്പിന്റെ സൂചനകളായി വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിയറ്റ്നാം യുദ്ധം, ഹിരോഷിമാ-നാഗസാക്കി ദുരന്തം, ഗസയിലെ അക്രമങ്ങള്‍ എന്നിവ പരാമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ അധിനിവേശത്തെ വീഡിയോകള്‍ വിമര്‍ശിച്ചിരുന്നു.

ചാനല്‍ സസ്പെന്‍ഡ് ചെയ്തതിനെതിരെ എക്സ്പ്ലോസീവ് മീഡിയ എക്സ് ഹാന്‍ഡിലില്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഞങ്ങളുടെ ലെഗോ സ്‌റ്റൈല്‍ ആനിമേഷനുകള്‍ അക്രമാസക്തമാണെന്ന് പറയുന്നത് വിരോധാഭാസമാണ്,’ചാനല്‍ എക്‌സില്‍ കുറിച്ചു.

ചാനല്‍ നീക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ വീഡിയോ, ജെഫ്രി എപ്സ്റ്റീന്റെ വിവാദ ഫയലുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ട്രംപ് ഇസ്രഈലിന്റെ നിര്‍ദ്ദേശപ്രകാരം ഇറാനെതിരെ യുദ്ധം ചെയ്യുകയാണെന്ന് ആരോപിച്ചുള്ളതായിരുന്നു. എപ്സ്റ്റീനും കൂട്ടാളികളും നരഭോജികളായിരുന്നെന്ന തരത്തിലും വീഡിയോ ചെയ്തിരുന്നു.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ചാനലിന് ബന്ധമുണ്ടെന്ന ആരോപണവും തുടക്കത്തില്‍ ഉയര്‍ന്നിരുന്നു.

Content Highlight: YouTube removes pro-Iran channel producing anti-Trump videos