സച്ചിനെ പോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്; യുവതാരത്തെ കുറിച്ച് യോഗ്‌രാജ്‌ സിങ്
Cricket
സച്ചിനെ പോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്; യുവതാരത്തെ കുറിച്ച് യോഗ്‌രാജ്‌ സിങ്
ഫസീഹ പി.സി.
Friday, 2nd January 2026, 3:15 pm

ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ താരത്തിന്റെ അച്ഛനെ പോലെയാണ് ബാറ്റ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ താരം യോഗ്‌രാജ്‌ സിങ്. അര്‍ജുന്‍ അടിസ്ഥാനപരമായി ഒരു ബാറ്ററാണെന്നും എന്നാല്‍ എല്ലാവരും അവന്റെ ബൗളിങ് മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന്‍ മികച്ച നിലവാരമുള്ള ബാറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിഷ് ബിഷ്ട്ടുമായുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ് സിങ്.

യോഗ്‌രാജ് സിങ്. Photo: Shashank शशांक/x.com

‘എല്ലാവരും അര്‍ജുന്റെ ബൗളിങ്ങില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് എന്തുകൊണ്ടാണ്? ഇവിടെയുള്ള കോച്ചുമാര്‍ എന്താണ് ചെയ്യുന്നത്? അവന്‍ അടിസ്ഥാനപരമായി ഒരു ബാറ്ററാണ്. അവന്‍ എന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.

ഒരു ദിവസം പരിശീലനത്തിനിടെ അവന് പന്ത് കൊണ്ടു. അവന് കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ പാഡ് കെട്ടി ബാറ്റിങ് പരിശീലിക്കാന്‍ പറഞ്ഞു. തന്റെ ബാറ്റിങ്ങില്‍ ആരും ശ്രദ്ധിക്കാറില്ലെന്നാണ് അര്‍ജുന്‍ എന്നോട് പറഞ്ഞത്.
അവന്റെ ബാറ്റിങ് ഞാന്‍ മുമ്പ് കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ അവന്‍ എല്ലാ വശങ്ങളിലേക്കും ബൗണ്ടറി അടിക്കുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

ഇത്രയും നല്ലൊരു ബാറ്ററായിട്ടും എന്തുകൊണ്ടാണ് അവന് ബാറ്റിങ് നല്‍കാത്തതെന്ന് ഞാന്‍ അവന്റെ കോച്ചിനോട് ചോദിച്ചു. അര്‍ജുന്‍ മികച്ച നിലവാരമുള്ള ബാറ്ററാണെന്നും ഞാന്‍ പറഞ്ഞു. അവന്റെ അച്ഛന്‍ ബാറ്റ് ചെയ്തിരുന്നത് പോലെയാണ് അവൻ ബാറ്റ് ചെയ്യുന്നത്,’ യോഗ്‌രാജ്‌ സിങ് പറഞ്ഞു.

അർജുൻ ടെൻഡുൽക്കർ. Photo: 𝗕𝗥𝗨𝗧𝗨/x.com

അര്‍ജുന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21.37 ശരാശരിയാണുള്ളത്. ലിസ്റ്റ് എയിലാക്കട്ടെ 18.25 ശരാശരിയും താരത്തിനുണ്ട്. താരത്തിന്റെ പേരില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമാണുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്കായാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ നിലവില്‍ കളിക്കുന്നത്. മുംബൈ ടീമിലൂടെയാണ് താരം തന്റെ കരിയര്‍ തുടങ്ങിയത്.

Content Highlight: Yograj singh says that Arjun Tendulkar bat like Sachin Tendulkar used to

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി