32 റണ്‍സ്!! സോഫിയുടെ താണ്ഡവത്തില്‍ നാണംകെട്ട് ഇന്ത്യന്‍ ലോകകപ്പ് താരം
WPL
32 റണ്‍സ്!! സോഫിയുടെ താണ്ഡവത്തില്‍ നാണംകെട്ട് ഇന്ത്യന്‍ ലോകകപ്പ് താരം
ഫസീഹ പി.സി.
Monday, 12th January 2026, 1:50 pm

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യൂ.പി.എല്‍) കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്‌സ് വിജയിച്ചിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ നാല് റണ്‍സിന് ഗുജറാത്തിന്റെ വിജയം. ഓസ്ട്രേലിയന്‍ താരം സോഫി ഡിവൈനിന്റെ ഉജ്ജ്വല ബാറ്റിങ് കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ദല്‍ഹിയുടെ ബൗളര്‍മാരെയെല്ലാം സോഫി ഗ്രൗണ്ടിന്റെ നാല് ദിക്കിലേക്കും അടിച്ച് ഒതുക്കിയിരുന്നു. അതില്‍ താരത്തിന്റെ ബാറ്റിങ് ചൂട് ശരിക്കും അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ സ്‌നേഹ് റാണയാണ്. മത്സരത്തില്‍ ആറാം ഓവര്‍ എറിയാനെത്തിയ സ്‌നേഹ് വഴങ്ങിയത് 32 റണ്‍സാണ്.

സ്‌നേഹ് റാണ. Photo: Sneh Rana/x.com

റാണയുടെ ആദ്യ രണ്ട് പന്തില്‍ ഫോര്‍ അടിച്ചാണ് സോഫി തുടങ്ങിയത്. പിന്നീടുള്ള നാല് പന്തുകളില്‍ താരം തുടര്‍ച്ചയായി സിക്സര്‍ അടിക്കുകയും ചെയ്തു. അതോടെ ഒരു മോശം റെക്കോഡും റാണ തന്റെ പേരിലാക്കി.

ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം എന്ന ആരും ആഗ്രഹിക്കാത്ത റെക്കോഡാണ് റാണ നേടിയത്. 2025ല്‍ ദീപ്തി ശര്‍മ കുറിച്ച മോശം റെക്കോഡ് ഇതോടെ പഴങ്കഥയായി.

ഡബ്ല്യൂ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഓവറുകള്‍

(റണ്‍സ് – ബൗളര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

32 – സ്‌നേഹ് റാണ – ദല്‍ഹി ക്യാപിറ്റല്‍സ് – ഗുജറാത്ത് ജയന്റ്‌സ് – 2026

28 – ദീപ്തി ശര്‍മ – യു.പി വാരിയേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2025

25 – തനുജ കന്‍വാര്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ജയന്റ്‌സ് – 2023

മത്സരത്തില്‍ ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ച വെച്ച സോഫി 42 പന്തില്‍ 95 റണ്‍സാണ് ചേര്‍ത്തത്. ഒപ്പം 26 പന്തില്‍ 49 റണ്‍സുമായി ആഷ്ലി ഗാര്‍ഡന്റും കൂട്ടുനിന്നു. അതോടെ ടീം 209 റണ്‍സ് ഉയര്‍ത്തി.

ഇതുപിന്തുടര്‍ന്ന ദല്‍ഹിക്ക് അഞ്ച് വിക്കറ്റിന് 205 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ലിസെല്ലി ലീ 54 പന്തില്‍ 86 റണ്‍സും ലോറ വോള്‍വാര്‍ഡ് 38 പന്തില്‍ 77 റണ്‍സുമായി പോരാടിയിട്ടും ടീം തോല്‍ക്കുകയായിരുന്നു.

Content Highlight: WPL: Sneh Rana registers most expensive over in Women Premier League History

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി