'കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്'; ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണത്തില്‍ തീരുമാനമെടുക്കാതെ ഇന്ത്യ
Board of Peace
'കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്'; ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണത്തില്‍ തീരുമാനമെടുക്കാതെ ഇന്ത്യ
യെലന കെ.വി
Friday, 23rd January 2026, 5:54 pm

ദാവോസ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന സമിതിയായ ബോര്‍ഡ് ഓഫ് പീസില്‍ ഇന്ത്യ നിലവില്‍ അംഗമാകില്ല. ലോകത്തെ വിവിധ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് രൂപീകരിച്ച സമിതിയില്‍ ചേരാന്‍ ഇന്ത്യയ്ക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും തല്ക്കാലം വിട്ടുനില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസ് നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് അനുബന്ധമായി നടന്ന ചടങ്ങിലാണ് ട്രംപ് പുതിയ സമിതി പ്രഖ്യാപിച്ചത്.

ഫ്രാന്‍സ്,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് വിലയിരുത്തിയതിന് ശേഷം മാത്രമേ ഇന്ത്യ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലെ സ്ഥിര അംഗങ്ങള്‍ ആരും തന്നെ നിലവില്‍ പുതിയ സമാധാന കൗണ്‍സിലില്‍ അംഗത്വം സ്വീകരിച്ചിട്ടില്ല.

ഐകരാഷ്ട്രസഭയുടെ പ്രസക്തിയെ ഈ സമിതി ദുര്ബലപ്പെടുത്തുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്.
കൂടാതെ സഭയുടെ അധ്യക്ഷ സ്ഥാനത്ത് ട്രംപ് സ്ഥിരമായി തുടരുന്നതിനോടും മറ്റ് രാജ്യങ്ങള്‍ക്ക് വിയോജിപ്പുണ്ട്.

കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ചടങ്ങില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു.

ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് സാധിച്ചുവെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ അഭിനന്ദിച്ചതായും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ അവകാശ വാദം ഇന്ത്യ തള്ളി. നാല് ദിവസത്തെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും സൈനിക തലത്തില്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ട്രംപിന് ഇതില്‍ പങ്കില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ്, ദി പ്രിന്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അര്‍ജന്റീന, അര്‍മേനിയ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ജി 7 രാജ്യങ്ങള്‍ രാജ്യങ്ങളോ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളോ ട്രംപിന്റെ ഈ നീക്കത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

സമിതിയുടെ ഔദ്യോഗിക ചാര്‍ട്ടറില്‍ ഗസയെക്കുറിച്ച് പ്രത്യേകം പരാമര്‍ശമില്ല. പകരം, ലോകത്തെവിടെയും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള വിപുലമായ അധികാരമാണ് ഈ സമിതിക്കുള്ളത്. ഒരിക്കല്‍ ഈ ബോര്‍ഡ് പൂര്‍ണ്ണമായി രൂപീകൃതമായിക്കഴിഞ്ഞാല്‍ നമുക്ക് ആവശ്യമുള്ളതെന്തും ചെയ്യാന്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഗസയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മറ്റ് ആഗോള പ്രതിസന്ധികളിലും ഇടപെടാന്‍ സമിതിക്ക് കഴിയുമെന്നും ട്രംപിന്റെ വാദം.

content highlight: Invited, watching closely: Why India hasn’t accepted Trump’s ‘Board of Peace’ invite yet

 

 

 

 

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.