സിലിണ്ടറും പൊക്കിപ്പിടിച്ച് ബി.ജെ.പി സമരം ചെയ്യുന്നില്ലേ; ഷോക്കുകള്‍ തടയാന്‍ വിശ്വഗുരുവിന് കഴിയുന്നില്ല: എല്‍.പി.ജി വിലവര്‍ധനവില്‍ പ്രതിപക്ഷം
India
സിലിണ്ടറും പൊക്കിപ്പിടിച്ച് ബി.ജെ.പി സമരം ചെയ്യുന്നില്ലേ; ഷോക്കുകള്‍ തടയാന്‍ വിശ്വഗുരുവിന് കഴിയുന്നില്ല: എല്‍.പി.ജി വിലവര്‍ധനവില്‍ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2026, 4:32 pm

ന്യൂദല്‍ഹി: ഗാര്‍ഹിക എല്‍.പി.ജി വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ ഈ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചു, കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെയും ബി.ജെ.പിയുടെ മുന്‍ നടപടികളെയും ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉന്നയിച്ചിരിക്കുന്നത്.

നിരന്തരമായ വിലക്കയറ്റ ഷോക്കുകളില്‍ നിന്ന് സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇവിടത്തെ വിശ്വഗുരുവിന്റെ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

സമ്പന്നരായവര്‍ക്ക് എല്‍.പി.ജി വിലക്കയറ്റം ചെറിയൊരു ബുദ്ധിമുട്ട് മാത്രമായിരിക്കാം, പക്ഷേ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ കാരണം ബുദ്ധിമുട്ടുന്നവരെ ഇത് സാരമായി ബാധിക്കുമെന്നും പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഗാര്‍ഹിക എല്‍.പി.ജി. സിലിണ്ടറിന് 29 രൂപ കൂടി അധികമായി വരുന്നു. ഇതാണ് ബി.ജെ.പി മോഡല്‍, ഒരു ആഗോള പ്രതിസന്ധി വരുമ്പോള്‍ പാവപ്പെട്ടവര്‍ ബുദ്ധിമുട്ടുന്നു, സമ്പന്നര്‍ വളരുന്നു. വിശ്വഗുരു എന്ന് വീമ്പിളക്കുന്ന ഒരു സര്‍ക്കാരിന് തുടര്‍ച്ചയായ വിലക്കയറ്റ ഷോക്കുകളില്‍ നിന്ന് അവരുടെ പൗരരെ സംരക്ഷിക്കാനാവുന്നില്ല,’ ടി.എം.സിയുടെ പ്രസ്താവനയില്‍ പറയുന്നു.

മുന്നോട്ടുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ജനത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിന് പകരം സാധാരണ കുടുംബങ്ങളുടെ തലയിലേക്ക് ഭാരമിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടി.എം.സി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എല്‍.പി.ജി വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്‍.പി.ജി വില വര്‍ധനവിനെതിരെ ബി.ജെ.പി നടത്തിയ സമരങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

ഇപ്പോഴെന്താണ് ബി.ജെ.പി നേതാക്കള്‍ സിലിണ്ടറും ചുമന്ന് പ്രതിഷേധിക്കാനിറങ്ങാത്തതെന്ന് ഖാര്‍ഗെ ചോദിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധി വന്നപ്പോള്‍ 41 രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാമെന്ന വലിയ വാഗ്ദാനം മോദി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ എല്‍.പി.ജി ക്ഷാമം നിലനില്‍ക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

ഗാര്‍ഹിക എല്‍.പി.ജി വിലയുടെ തീനാളങ്ങള്‍ സാധാരണക്കാരുടെ അടുക്കളയെ നശിപ്പിക്കുമെന്ന ഭീഷണിയിലാണെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഉജ്വല യോജന പ്രകാരം ഒരു തവണ മാത്രം എല്‍.പി.ജി റീഫില്‍ ലഭിച്ചതോ ഒരു തവണ പോലും എല്‍.പി.ജി റീഫില്‍ ലഭിക്കാത്തതോ ആയ 5.56 കോടി കുടുംബങ്ങളുണ്ട്. ഇതില്‍ 3.3 കോടി കുടുംബങ്ങളും ഒരു എല്‍.പി.ജി റീഫില്‍ പോലും ലഭിക്കാത്തവരാണ്. അതെല്ലാം നടന്നത് പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുന്‍പാണ്. ഇത് മോദി സര്‍ക്കാരിന്റെ കൊള്ളയുടെ ഫലമല്ലെന്നും ഖാര്‍ഗെ ചോദിച്ചു.

രാജ്യത്ത് ഇന്ന് 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് പാചകവാതക വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ 2026 ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

വില വര്‍ധനവോടെ ദല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയര്‍ന്നു. പുതിയ നിരക്കിന് പിന്നാലെ കേരളത്തില്‍ സിലിണ്ടര്‍ വില 951 രൂപ കടന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 60 രൂപ വര്‍ധിപ്പിച്ചിരുന്നു.

മറ്റ് ഇന്ധനങ്ങളുടെ വിലയും രാജ്യത്ത് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു, മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തം 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നിട്ടും പെട്രോളില്‍ ലിറ്ററിന് 11 രൂപയും,

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി വില കിലോഗ്രാമിന് 6 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് ജൂണ്‍ ഒന്നിന് 42 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഇതിന്റെ വില 3,113 രൂപയിലെത്തി. മേയ് ആദ്യ വാരം വാണിജ്യ സിലിണ്ടര്‍ വിലയില്‍ 993 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു.

Content Highlight: Why aren’t BJP leaders not protesting with cylinders: Congress – Viswaguru Failed in protecting Citizens from Pricee Hike Shocks