കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ കടമ; എ.കെ ബാലന്‍ സഖാവ് സമയം കണ്ടെത്തേണ്ടത് പിണറായിയെ തിരുത്താന്‍: പി.വി അന്‍വര്‍
Kerala
കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ കടമ; എ.കെ ബാലന്‍ സഖാവ് സമയം കണ്ടെത്തേണ്ടത് പിണറായിയെ തിരുത്താന്‍: പി.വി അന്‍വര്‍
നിഷാന. വി.വി
Monday, 31st August 2026, 9:51 pm

കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്തെ ഇറങ്ങരുതെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പി.വി അന്‍വര്‍ മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുകയെന്നതാണ് മതപണ്ഡിതന്മാരുടെ കടമയെന്നും അത് തന്നെയാണ് അബൂബക്കര്‍ മുസല്യാര്‍ ചെയ്തതെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അതാതു സമുദായ അംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് മതപണ്ഡിതന്മാരുടെ കടമയായി ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്. ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്. മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്‌ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണ്,’ അന്‍വര്‍ പറഞ്ഞു.

യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണെന്നും സമകാലിക സാഹചര്യത്തില്‍ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും സമുദായത്തിലെ വനിതകള്‍ അടക്കം നേടിയെടുത്ത പുരോഗതിക്ക് അബൂബക്കര്‍ മുസ ല്യാരും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. തെരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവര്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോര്‍ക്കുന്നത് നല്ലതാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസിലാക്കേണ്ടതുണ്ട്.

അതുപോലെ,എ കെ ബാലന്‍ സഖാവിന്റെ ഖുര്‍ആന്‍ പഠനം ശരിയായ രീതിയില്‍ അല്ല എന്നുവേണം അനുമാനിക്കാന്‍.അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്. മാത്രമല്ല ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞെങ്കില്‍ തത്ക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താന്‍ തന്നെയാണ്.കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്,’ പി.വി അന്‍വര്‍ കുറിച്ചു.

Content Highlight: What Kanthapuram said was his duty; Comrade A.K. Balan should find the time to correct Pinarayi: P.V. Anvar.

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.