കര്‍ഷക സമരത്തില്‍ ഒരു പാര്‍ട്ടിയുടേയും കൊടി ഉയര്‍ത്തില്ല; പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍
farmers protest
കര്‍ഷക സമരത്തില്‍ ഒരു പാര്‍ട്ടിയുടേയും കൊടി ഉയര്‍ത്തില്ല; പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 4:07 pm

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് കര്‍ഷകനേതാവ്. പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ ജിന്ദ് ജില്ലാ പ്രസിഡന്റുമായ ആസാദ് പാല്‍വാ പറഞ്ഞു.

പ്രക്ഷോഭ സമയത്ത് കര്‍ഷകര്‍ ത്രിവര്‍ണ്ണ പതാകയോ അല്ലെങ്കില്‍ കര്‍ഷക യൂണിയനുകളുടെ പതാകകളോ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബി.ജെ.പിയെ വിലക്കിയതായും അദ്ദേഹം പറഞ്ഞു. കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബി.ജെ.പിക്കാരയോ ജെ.ജെ.പിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായാണ് ആസാദ് പാല്‍വാ അറിയിച്ചത്.

കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് ധാദന്‍ ഖാപ്പുകള്‍ നിലപാട് കടുപ്പിച്ചത്.

കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ഇന്റര്‍ നെറ്റ് വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്കെതികരെ ഹരിയാനയിലേയും ദല്‍ഹിയിലേയും നാട്ടുകാര്‍ രംഗത്തുവന്നിരുന്നു.

സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എന്ന് പറഞ്ഞുകൊണ്ടായിരുന്നു 17 ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചത്.
എന്നാല്‍ കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്.

ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും മുസ്ലിം പള്ളികളുമൊക്കെ കര്‍ഷകര്‍ തമ്മിലുള്ള ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ സമര സ്ഥലത്ത് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: We have made it clear that no flag of any political party will be used during the farmers’ agitation, says Farmers