കോഴിക്കോട്: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ടത്തുരങ്ക പാത കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ.ആസാദ് മൂപ്പൻ
കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലുമായ ഈ തുരങ്ക പാതയുടെ വികസനം സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു .
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള സമ്പർക്കം ഗണ്യമായി മെച്ചപ്പെടും. പതിറ്റാണ്ടുകളായി യാത്രക്കാർ അനുഭവിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകും.
അതോടൊപ്പം വയനാടിന്റെയും കോഴിക്കോടിന്റെയും വിനോദസഞ്ചാരമേഖലയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുവാനും സാധിക്കും.
വ്യാപാരം, സാമൂഹിക വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിലൂടെ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും തുരങ്കപാത വേഗത പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കപാത എന്നത് ദീർഘകാലത്തെ വലിയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ്. കേരളത്തിന്റെ ഭാവി വികസനത്തെ രൂപപ്പെടുത്തുന്ന ഈ പദ്ധതി ഓരോ മലയാളിക്കും അഭിമാനമാണെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
Content Highlight: Wayanad Tunnel is an important milestone in the development history of Kerala: Dr. Azad Moopen