കല്പറ്റ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരള ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ച സംഭവമായിരുന്നു വയനാട് ചൂരൽമയിലെ ഉരുൾപൊട്ടൻ. 420 പേർ മരണമടഞ്ഞ ദുരന്തത്തിൽ നിന്നും കരകയറുന്നതിന് സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷ സർക്കാർ നേതൃത്വം നൽകിയത്. എന്നാൽ ദുരന്ത ബാധിതർക്കുള്ള ഒന്നാംഘട്ട ഭവനനിർമ്മാണം പൂർത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ് വയനാട്ടിൽ ഏറ്റുവാങ്ങിയത് സമ്പൂർണ പരാജയം.
മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടും യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ മാനന്തവാടിയിൽ മാത്രം ഒ.ആർ കേളു കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ജയിച്ചു. എന്നാൽ ഇത്തവണ മന്ത്രിയായിരുന്നിട്ട് പോലും ഒ.ആർ കേളുവിന് വിജയിക്കാനായില്ല. ഇതോടെ വയനാട് ജില്ലയിൽ എൽ.ഡി.എഫ് മുന്നണി സംപൂജ്യരായി.
ഉഷാ വിജയനോട് 10543 വോട്ടിനാണ് ഒ.ആർ കേളു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 9282 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കേളു നിയമസഭയിലെത്തിയത്. കെ. രാധാകൃഷ്ണൻ പാർലമെന്റ് അംഗമായതോടെ ഒ.ആർ കേളു മന്ത്രിയുമായി. എന്നിട്ടും പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.
തുടർച്ചയായി നാലാം തവണയാണ് ഐ.സി ബാലകൃഷ്ണൻ സുൽത്താൻ ബത്തേരിയിൽ മത്സരിച്ചത്. മുമ്പ് മൂന്ന് തവണത്തെ പോലെ ബാലകൃഷ്ണൻ ഇത്തവണയും വിജയിച്ചു. ഇത്തവണ പക്ഷെ 16597 വോട്ടിന്റെ പിൻബലത്തോടെയാണ് നിയമസഭയിലെത്തുന്നത്.
ചൂരൽമല ദുരന്തമുണ്ടായ മണ്ഡലമാണ് കല്പറ്റ, ദുരന്ത മുഖത്ത് സർക്കാർ ഏറ്റവും ക്രിയാത്മകമായിത്തന്നെ ഇടപെട്ടു, സർക്കാർ നടപ്പാക്കിയ പുനരധിവാസ പദ്ധതികളും, ദുരന്ത രക്ഷാ പ്രവർത്തനങ്ങളും സമാന മാതൃകകളില്ലാത്ത വിധം മികച്ചതായിരുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾകൊണ്ടൊന്നും യു.ഡി.എഫിനും, എം.എൽ.എയായ ടി. സിദ്ദിഖിനുമുള്ള സ്വാധീനത്തെ ചെറുക്കാനായില്ല. മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷമായ 45031 വോട്ടുകളോടെയാണ് സിദ്ദിഖ് രണ്ടാമതും കൽപറ്റയിൽ നിന്നും എം.എൽ.എയാകുന്നത്.
വയനാടിന് പുറമെ മലപ്പുറം, എറണാംകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഇടത് മുന്നണിക്ക് ഒറ്റ സീറ്റുപോലും നേടാനായില്ല.
Content Highlight: Wayanad not abandoning Congress despite landslides