കോഹ്‌ലിയെ പോലെ അവന്‍ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറും: വസീം ജാഫര്‍
Cricket
കോഹ്‌ലിയെ പോലെ അവന്‍ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറും: വസീം ജാഫര്‍
ഫസീഹ പി.സി.
Wednesday, 10th June 2026, 8:01 am

ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വിരാട് കോഹ്‌ലിയെ പോലെ ഗില്ലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖമായി മാറുമെന്നും താരത്തിന് ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ക്യാപ്റ്റനായും തിളങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി – 20യിലും അനായാസം കളിക്കാന്‍ ഗില്ലിന് സാധിക്കുമെങ്കിലും പ്രതിഭകള്‍ ധാരാളം ഉള്ളതിനാല്‍ അവസരം ലഭിച്ചേക്കില്ലെന്നും എന്നാല്‍, 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാനികളില്‍ ഒരാള്‍ താരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

വസീം ജാഫർ. Photo: CricketGully/x.com

‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖമായി ശുഭ്മന്‍ ഗില്‍ മാറുമെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോഹ്‌ലി എങ്ങനെയായിരുന്നോ, അതുപോലെ ഗില്‍ ആ സ്ഥാനത്തേക്ക് വരും. ടെസ്റ്റ് ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ കോഹ്ലി വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അതുപോലെ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖമായും ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ക്യാപ്റ്റനായും ഗില്ലിന് തിളങ്ങാന്‍ സാധിക്കും. ഒരുപക്ഷേ ഏകദിനത്തിലും അത് സാധ്യമാണ്. ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഫോര്‍മാറ്റുകളും ഏറ്റവും പ്രധാനപ്പെട്ടതാണ്. ടി – 20യിലും അനായാസം കളിക്കാന്‍ സാധിക്കുന്ന താരമാണ് അവന്‍. പക്ഷേ, നമ്മുടെ ടീമില്‍ ധാരാളം പ്രതിഭകളും ഒട്ടേറെ ഓപ്ഷനുകളും ലഭ്യമാണ്.

ഇന്നത്തെ കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഒരേപോലെ കളിക്കുക എന്നത് പ്രയാസകരമാണ്. 2027-ലെ ലോകകപ്പിലും ടീമിലെ പ്രധാനികളില്‍ ഒരാളായി അവനുണ്ടാകും. അതിനാല്‍, നിലവില്‍ ഈ രണ്ട് ഫോര്‍മാറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഗില്ലിന് നല്ലത്,’ വസീം ജാഫര്‍ പറഞ്ഞു.

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ ഗില്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 177 പന്തില്‍ 126 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു സിക്സറും 15 ഫോറുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Content Highlight: Wasim Jaffer says Shubhman Gill will become India’s flag bearer in Test as Virat Kohli

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി