വി. വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു
Daily News
വി. വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2016, 4:00 pm

മാര്‍ക്‌സിയന്‍ ദര്‍ശനത്തെക്കുറിച്ച് വിപുലമായ അദ്ദേഹത്തിന്റെ അറിവും രാഷ്ട്രീയബോധ്യവും ആശയരംഗത്ത് പ്രസ്ഥാനത്തിന്റെ വളര്‍ച്ച് വിപുലമായി സംഭാവന നല്‍കി.


പേരാമ്പ്ര: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി.വി ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തെക്കുറിച്ച് വിപുലമായ അദ്ദേഹത്തിന്റെ അറിവും രാഷ്ട്രീയബോധ്യവും ആശയരംഗത്ത് പ്രസ്ഥാനത്തിന്റെ വളര്‍ച്ച് വിപുലമായി സംഭാവന നല്‍കി.

1934 പനക്കാട്ടായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളിലും കോഴിക്കോട് ഗുരുവായൂരപ്പന്‍, ഫാറൂഖ് കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.

19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറുമായിരുന്നു. ദേശാഭിമാനി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമാണ്. ചെത്തു തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ മേഖലയിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

1950ല്‍ 16-ാമത്തെ വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്. 1982 ല്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായുമായിരുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തിയത്. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ്, ജോയിന്റെ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 26 വര്‍ഷം സ്‌കൂള്‍ അധ്യാപകനായിരുന്നു. 1982ല്‍ വടക്കുമ്പാട് ഹൈസ്‌കൂളില്‍ നിന്ന് സ്വമേധയാ വിരമിച്ചു.

കെ.പി.ടി.എസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കെ.പി.ടി.യു സംസ്ഥാന ആക്ടിങ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗമായിരു്‌നു. പേരാമ്പ്ര റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് 16മാസം ജയില്‍വാസമനുഭവിച്ചു. 1968ല്‍ എ.കെ.ജി കാസര്‍കോട് നിന്നാരംഭിച്ച രാജ്ഭവന്‍മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ ഭാഗമായി രണ്ടാഴ്ച നിരാഹാരവും അനുഷ്ഠിച്ചു. 1969 ഡിസംബര്‍ ഒന്നിന് സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോഴിക്കോട് കലക്ട്രേറ്റ് പിക്കറ്റിങ് സമരത്തില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി.

1965, 1967, 1980 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സി.പി.ഐ.എം നിയമസഭാ വിപ്പുമായിരുന്നു.

പരേതനായ ടി.ആര്‍ വാര്യരാണ് പിതാവ്. പരേതയായ നാരായണി വാരസ്യാരാണ് മാതാവ്. അധ്യാപികയായി വിരമിച്ച ടി.എം നളിനിയാണ് ഭാര്യ. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എ.യു.പി സ്‌കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക്), ആര്‍. പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

മരുമക്കള്‍: എ. ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പ്രിയ പേരാമ്പ്ര (അധ്യാപിക, ജെ.ഡി.ടി ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാര്യര്‍ (മരുതോങ്കര).