വാളകം സ്‌കൂള്‍ വിഷയത്തില്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ വി.എസിന്റെ കത്ത്; അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യം
Daily News
വാളകം സ്‌കൂള്‍ വിഷയത്തില്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ വി.എസിന്റെ കത്ത്; അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2016, 10:39 am

 

vs and balak
തിരുവനന്തപുരം: വാളകം സ്‌കൂള്‍ നിയമന വിഷയത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്. ബാലകൃഷ്ണപിള്ള മാനേജരായ വാളകം രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

ഈ മാസം ഏഴിനായിരുന്നു വാളകത്ത് അക്രമണത്തിനിരയായ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കിയ നടപടിയുണ്ടായത്. കൃഷ്ണകുമാറിന്റെ ബി.എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാരോപിച്ചാണ് നടപടി.

ഇരുവര്‍ക്കും അനുകൂലമായ കോടതി വിധികളൊന്നും പരിഗണിക്കാതെ സ്‌കൂള്‍ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ള അവരെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി. ഗീതയ്ക്കു നിയമപരമായി ലഭിക്കേണ്ട ഹെഡ്മിസ്ട്രസ് തസ്തിക നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്.

ഇതിനിടെ കൃഷ്ണകുമാറിന്റെ ബി.എഡ് ബിരുദം വ്യാജമാണെന്നാരോപിച്ചു സര്‍വീസില്‍ നിന്നൊഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ബി.എഡ് ബിരുദത്തിന്റെ നിജസ്ഥിതി ഡി.ഇ.ഒ തന്നെ അന്വേഷിച്ചു ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും യു.ഡി.എഫ് സര്‍ക്കാരിന്റെ ഒത്താശയോടെ വൈര്യനിരാതന ബുദ്ധിയോടെ ഇവരെ ദ്രോഹിക്കുകയാണെന്നും കത്തില്‍ വി.എസ് വ്യക്തമാക്കി.

അധ്യാപക ദമ്പതികളുടെ പരാതി പരിശോധിച്ച് അവരെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യഭ്യാസ മന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.

ഒറീസ്സയിലെ ഉത്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണകുമാറിന്റെ പുറത്താക്കല്‍. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഇ.ഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അധികാരത്തില്‍ വന്നതിന് പിന്നാലെ ബാലകൃഷ്ണപിള്ള പ്രതികാരം ചെയ്യുകയാണെന്ന് കൃഷ്ണ കുമാറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതേ സ്‌കൂളില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന കൃഷ്ണ കുമാറിന്റെ ഭാര്യയെയും കഴിഞ്ഞ 3 വര്‍ഷമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ തിരിച്ചെടുക്കണമെന്ന് മെയ് 12ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ 2011 സെപ്റ്റംബര്‍ 27നാണ് വാളകത്ത് വെച്ച് അക്രമിക്കപ്പെടുന്നത്. അക്രമത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയുടെ ഗുണ്ടകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു.