മലയാളത്തിലും ഹിന്ദിയിലുമായി മികച്ച സിനിമകളുടെ ഭാഗമാണ് വിശാഖ് നായര്‍. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്‍ കഥാപാത്രം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

അടിയന്തിരാവസ്ഥ അടിസ്ഥാനമാക്കിയെടുത്ത എമര്‍ജന്‍സി എന്ന സിനിമിയില്‍ അദ്ദേഹം സഞ്ജയ് ഗാന്ധിയായിട്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ സിനിമയിലെ നിലനില്‍പ്പിനെക്കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍.

ആനന്ദത്തിന് ശേഷം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒരുപോലെയുള്ളവയാണെന്ന് വിശാഖ് നായര്‍ പറയുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നെന്നും പിന്നീട് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയെന്നും നടന്‍ പറയുന്നു.

ജീവിതത്തിലെ മോശം സമയം ആയിരുന്നു അതെന്നും തീരുമാനങ്ങള്‍ തെറ്റായിപ്പോയോ എന്ന് തോന്നിത്തുടങ്ങിയെന്നും വിശാഖ് പറഞ്ഞു. പിന്നീട് അന്യഭാഷകളില്‍ ഓഡീഷന് പങ്കെടുത്തെന്നും ആദ്യം പരസ്യത്തിലേക്കും പിന്നീട് സിനിമയിലേക്കും അവസരം കിട്ടിയെന്നും വിശാഖ് നായര്‍ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആനന്ദത്തിന് ശേഷം ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒരുപോലുള്ളതാണ്. ഒന്നെങ്കില്‍ കോമഡി അല്ലെങ്കില്‍ നായകന്റെ സുഹൃത്ത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുള്ളതിനാല്‍ സ്വയം പിന്മാറി. സെലക്ടീവ് ആവാം എന്ന് തീരുമാനിച്ചു.

സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു അത്. ആഗ്രഹിച്ച രീതിയിലായിരുന്നില്ല കാര്യങ്ങള്‍. തീരുമാനങ്ങള്‍ തെറ്റായിപ്പോയോ എന്ന ചിന്തയായി. സിനിമ മാനസികസമ്മര്‍ദം ഉണ്ടാക്കി. ‘മറ്റുള്ളവര്‍ സിനിമക്ക് ഇത്രയും പ്രതിഫലം വാങ്ങിക്കുന്നുണ്ടല്ലോ, നിനക്കെന്താ കിട്ടാത്തത്’ എന്ന് പലരും ചോദിക്കും.

ആദ്യം അതെല്ലാം ബുദ്ധിമുട്ടായിരുന്നു. കൊവിഡിന് ശേഷം വീണ്ടും ഓഡീഷനുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും അന്യഭാഷയില്‍. അങ്ങനെയാണ് അവിടെ പരസ്യങ്ങള്‍ ചെയ്യുന്നതും ഹിന്ദി സിനിമയിലേക്ക് എത്തുന്നതും. പിന്നീട് മലയാളത്തിലും നല്ല അവസരങ്ങള്‍ കിട്ടി,’ വിശാഖ് നായര്‍ പറയുന്നു.

Content Highlight: Visakh Nair Talking about His Career Break