ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമാണ് അവന്‍ ചെയ്യുന്നത്; രൂക്ഷ വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്
Cricket
ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമാണ് അവന്‍ ചെയ്യുന്നത്; രൂക്ഷ വിമര്‍ശനവുമായി വിരേന്ദര്‍ സെവാഗ്
ശ്രീരാഗ് പാറക്കല്‍
Sunday, 24th May 2026, 12:05 pm

പഞ്ചാബ് കിങ്‌സിനെതിരായ പരാജയത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. റിഷബ് പന്തിന്റെ കാര്യത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്നും 22 പന്ത് നേരിട്ട് 26 റണ്‍സ് മാത്രം നേടി പുറത്താകുന്നത് ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യങ്ങളിലൊന്നാണെന്നും സെവാഗ് പറഞ്ഞു.

‘സത്യം പറഞ്ഞാല്‍, റിഷബ് പന്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ ആശങ്കയുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് ശരിക്കും മനസിലാകുന്നില്ല. എല്‍.എസ്.ജി നേരത്തെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ജോഷ് ഇംഗ്ലിസ്, ആയുഷ് ബധോണി എല്ലാവരും 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

എന്നാല്‍ പിന്നീട് റിഷബ് പന്ത് എത്തി 100 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 22 പന്ത് നേരിട്ട് 26 റണ്‍സ് മാത്രം നേടി, അവന് വിക്കറ്റ് പോലും നഷ്ടപ്പെട്ടു. ഇങ്ങനെ പുറത്തകാനാണെങ്കില്‍ നിങ്ങള്‍ തുടക്കത്തിലെ ആക്രമിച്ച് കളിക്കണം. ഇത്രയും പന്തുകള്‍ പാഴാക്കിയ ശേഷം പുറത്താകുന്നത് ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യങ്ങളിലൊന്നാണ്, റിഷബ് പന്ത് ഇപ്പോള്‍ ചെയ്യുന്നത് അതാണ്. അവന്റെ പ്രകടനത്തില്‍ ഞാന്‍ വളരെ നിരാശനാണ്,’ സെവാഗ് മത്സരത്തിലെ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞു.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

പഞ്ചാബിനെതിരായ മത്സരത്തില്‍ പന്ത് 22 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് മാത്രമാണ് നേടിയത്. 118.18 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു താരത്തിനുണ്ടായിരുന്നത്.

സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്ത് വളരെ മോശം പ്രകടനമാണ് നടത്തിയത്. 14 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സായിരുന്നു പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 269 റണ്‍സ് മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. ഐ.പി.എല്ലില്‍ ഒരു താരത്തിന് നല്‍കിയ ഏറ്റവും വലിയ തുക പന്തിനായിരുന്നു ലഭിച്ചത്. 27 കോടിക്കായിരുന്നു പിന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.

Content Highlight: Virender Sehwag Criticize Rishabh Pant For Poor Performance

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ