ലഖ്‌നൗവിനെ ചാരമാക്കി കിങ് വീണ്ടും സൂപ്പര്‍ ഹിറ്റില്‍; റെക്കോഡില്‍ വാര്‍ണറിനൊപ്പം ഇവനും!
Cricket
ലഖ്‌നൗവിനെ ചാരമാക്കി കിങ് വീണ്ടും സൂപ്പര്‍ ഹിറ്റില്‍; റെക്കോഡില്‍ വാര്‍ണറിനൊപ്പം ഇവനും!
ശ്രീരാഗ് പാറക്കല്‍
Thursday, 16th April 2026, 7:16 am

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 146 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 29 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു. ഇതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ആര്‍.സി.ബിക്ക് സാധിച്ചു.

34 പന്തില്‍ ഒരു സിക്സറും ആറ് ഫോറുകളും അടക്കം 49 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോര്‍. ഫിഫ്റ്റിക്ക് ഒരു റണ്‍സ് മാത്രം അകലെ ആവേശ് ഖാന്റെ പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

എന്നിരുന്നാലും ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. ഐ.പി.എല്ലില്‍ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരമാകാനാണ് വിരാട് കോഹ്‌ലിക്ക് സാധിച്ചത്.

ഐ.പി.എല്ലില്‍ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരം

ഗൗതം ഗംഭീര്‍ – 20

വിരാട് കോഹ്‌ലി – 19

ഡേവിഡ് വാര്‍ണര്‍ – 19

രോഹിത് ശര്‍മ – 17

ശിഖര്‍ ധവാന്‍ – 17

ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 27 റണ്‍സും ജിതേഷ് ശര്‍മ 23 റണ്‍സും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെര്‍ഡും പുറത്താകാതെ 14 റണ്‍സ് വീതവും നേടി. ലഖ്നൗവിനായി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാന്‍ രണ്ട് വിക്കറ്റും അക്കൗണ്ടിലാക്കി.

ലഖ്‌നൗവിനായി മിച്ചല്‍ മാര്‍ഷ് 32 പന്തില്‍ 40 റണ്‍സും മുകുള്‍ ചൗദരി 28 പന്തില്‍ 39 റണ്‍സും നേടി മികവ് പുലര്‍ത്തി. ആയുഷ് ബധോണി 24 പന്തില്‍ 38 റണ്‍സും സ്വന്തമാക്കി.

ആര്‍.സി.ബിക്ക് വേണ്ടി നാലോവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റാസിഖ് സലാമും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ലഖ്‌നൗവിനെ തകര്‍ത്തത്.

Content Highlight: Virat Kohli In Great Record Achievement In IPL Run Chase

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ