എന്‍ പ്രി­യ രാ­ഗം ബ­ഷീര്‍
Discourse
എന്‍ പ്രി­യ രാ­ഗം ബ­ഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2011, 9:51 am

“എഴുത്തെന്നത്‌ ജലത്തിലേക്ക്‌ അക്ഷരങ്ങളെ മീനുകള്‍ പോലെ  വാരിയെറിയുന്ന പണിയാണെങ്കില്‍, ഓര്‍മ്മ എന്നത്‌ ആ മത്സ്യങ്ങളെ നായാടി സ്വന്തമാക്കുന്ന മനസ്സിന്റെ വിരുതാണ്‌. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പച്ചില തന്നിട്ടു പോയ എഴുത്തുകാരും അവരുടെ എഴുത്തുകളും അഭിവാദ്യമേറ്റു വാങ്ങുന്ന കുറിപ്പുകള്‍… കാലത്തിന്റെ വെളുത്ത കടലാസില്‍ അനിവാര്യമാകുന്ന വരയലുകള്‍… ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ വിഎച്ച് നിഷാദ് എഴുതുന്നു.  ഓര്‍മ്മകളുടെ ഫോട്ടോസ്റ്റാറ്റ്   “”

വാ­യ­ന­യു­ടെ തി­ട­മ്പേ­റ്റി അ­ഹ­ങ്ക­രി­ച്ചു ന­ട­ക്കാന്‍ തു­ട­ങ്ങി­യ ഒ­രു കാ­ല­ത്താ­ണ് മ­ര­ങ്ങ­ളു­ടെ ഭൂ­മി­യില്‍ പാര്‍­ക്കു­ന്ന ഞ­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്ക് എ­പ്പോഴോ ര­ണ്ട­ത്ഭു­ത­ങ്ങള്‍ ശ­ബ്ദ­മില്ലാ­തെ ക­യ­റി­വ­ന്നത്. ഉ­മ്മ­കൊ­ടു­ക്കാന്‍ തോ­നു­ന്ന ഇ­മ്പ­മു­ള­ള പ­ഞ്ഞി­ക്കെട്ടു­പോ­ലെ­യു­ള­ള ഒ­രു പൂ­ച്ച­യാ­യി­രു­ന്നു ഇ­തില്‍ ഒ­ന്നാമ­ത്തെ അ­ത്ഭുതം. പ്രീ­യ­പ്പെ­ട്ട അ­ന്ന­മ്മ ടീ­ച്ച­റു­ടെ വീ­ട്ടില്‍ നി­ന്ന് തി­ള­ങ്ങു­ന്ന ക­ണ്ണു­കളും റോ­സ് നി­റ­ത്തി­ലു­ള­ള മൂക്കും ന­ഖ­ങ്ങ­ളു­മാ­യി വന്ന ആ പൂ­ച്ച­നട­ത്തം ആ­സ്­ബ­റ്റോ­സ് പ­തി­ഞ്ഞു­കി­ട­ന്ന ഞ­ങ്ങ­ളു­ടെ കു­ഞ്ഞു­വീ­ട്ടില്‍ അ­വ­സാ­നി­ച്ചു.

ര­ണ്ടാ­മ­ത്തേ­ത് ഒ­രു പു­സ്­ത­ക­മാ­യി­രുന്നു. ഏ­തോ ഗ്ര­ന്ഥ­ശാ­ല­യു­ടെ പ­ഴ­യ അ­ട്ടി­യില്‍ നി­ന്ന് കു­ത­റി­ക്കയ­റി ഏ­തൊക്കെയോ വ­ഴി­കള്‍ സ­ഞ്ച­രി­ച്ച് വീ­ട്ടി­ലെ­ത്തി­ച്ചേര്‍­ന്ന ഒ­രു സാ­ധനം. അ­തി­ന്റെ ക­ട്ടി­യു­ള­ള ച­ട്ട­വി­ടര്‍ത്തി­യ നേര­ത്ത് വീ­ട്ടി­ലെ പുതി­യ വി­രു­ന്നു­കാ­രി ഉ­യര്‍­ത്തിയ­ത് റാ­ലു­ള­ള ഒ­രു പൂ­ച്ച മു­രള്‍­ച്ച പ­തി­ഞ്ഞ ശ­ബ്ദ­ത്തില്‍ എ­നി­ക്കു­മാത്രം കേള്‍­ക്കാ­മാ­യി­രുന്നു.

മാ­ന്ത്രി­ക­പ്പൂ­ച്ച എ­ന്നാ­യി­രു­ന്നു ആ പു­സ്­ത­ക­ത്തി­ന്റെ പേര്. എ­ഴു­തിയ­ത് വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീര്‍.

ബ­ഷീര്‍ എ­ന്ന പേര്‍ ആ­ദ്യ­മാ­യി അങ്ങ­നെ ഉ­ള­ളില്‍ ക­യ­റി­യത് ഈ ര­ണ്ട് പൂ­ച്ച­കള്‍­ക്കൊ­പ്പ­മാ­ണ്. ബ­ഷീ­റി­ന്റെ മാ­ന്ത്രി­ക­പ്പൂ­ച്ച ചെയ്­ത അ­ത്ഭു­ത­ങ്ങ­ളില്‍ പ­ലതും ഈ പൂ­ച്ചയും വീ­ട്ടില്‍ കാ­ണിച്ചു. അ­വ­ളു­ടെ പഞ്ഞി­രോ­മ­ങ്ങള്‍ കൊ­ഴി­ഞ്ഞ് ഭ­ക്ഷ­ണം ക­ഴി­ക്കാ­നാ­കാ­തെ ഇ­രു­ന്നി­ട്ടു­ണ്ട് പ­ല­പ്പൊ­ഴും. എല്ലാ­ത്തിനു­മൊ­ടു­വില്‍ ബ­ഷീ­റി­ന്റെ മാ­ന്ത്രി­ക­പ്പൂ­ച്ച­യെ­ന്ന പു­സ്ത­കം അ­പ്ര­ത്യ­ക്ഷ­മാ­യതു­പോ­ലെ എ­ങ്ങോട്ടോ മ­റ­യു­ക­യാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ ജീ­വി­ത­ക്ക­ഥ­യി­ലെ ഈ പ­ഞ്ഞി­ക്കെ­ട്ടു പൂ­ച്ച­യും.

ഒ­രു പൂ­ച്ച­യെവെച്ചും ക­ഥ­യെ­ഴു­താ­നാകും എ­ന്ന മാ­ജി­ക്ക് അങ്ങ­നെ എ­ന്നെ ആദ്യം പഠി­പ്പി­ച്ച­യാ­ളാ­ണ് വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീര്‍. പൂ­ച്ചയും കു­ഴി­യാ­നയും പ­ലത­രം ജീ­വ­ജാ­ല­ങ്ങളും എങ്ങ­നെ ബ­ഷീ­റി­ന്റെ പേ­ന­യില്‍ ക­യ­റി­യി­റ­ങ്ങി­യ­തെ­ന്ന് എ­നി­ക്ക് അ­തി­ശ­യ­ങ്ങള്‍തന്നു. ഞ­ങ്ങ­ളു­ടെ അ­യല്‍­പ്പക്ക­ത്തെ മൂ­ത്തു­മ്മ­യു­ടെ ആ­ടി­നെ­പ്പോലും പ്ലാവി­ല ക­ടി­ക്കു­ന്ന ത­ത്വ­ജ്ഞാ­നി­യാ­യി നോ­ക്കാന്‍ ഞാന്‍ ആ­രം­ഭിച്ച­ത് പി­ന്നീ­ട് പാ­ത്തു­മ്മ­യു­ടെ ആ­ട് വാ­യി­ച്ച­തി­നു ശേ­ഷ­മാണ്.

ഒ­രു കൗ­മാ­ര­ക്കാ­ര­നില്‍ ബ­ഷീര്‍ ഈ­വി­ധ­ത്തില്‍ ഒ­ത്തി­രി കൗ­തു­ക­മേറി­യ ആ­ഘാ­ത­ങ്ങള്‍ ഏള്‍­പ്പിച്ചു­കൊ­ണ്ടി­രുന്നു. ഇ­ട­യ്­ക്കി­ട­യ്­ക്ക് കെ­ട്ടു­ക­ണ­ക്കി­ന് ചൂരല്‍­കൊ­ട്ട­കളും ത­സ്­ബീ­ഹ് മാ­ല­യു­മാ­യി വ­ന്നു ക­യ­റു­കയും പ­ശു­വി­ന്റെയും കി­ളി­യു­ടെയും രൂ­പ­ങ്ങ­ളുള­ള( ഞാന്‍ ഇ­തുവ­രെ ക­ണ്ടി­ട്ടില്ലാ­ത്ത ത­രം ) മ­ഞ്ഞ ബി­സ്­ക്ക­റ്റു­കള്‍ നല്‍­കു­കയും ചെ­യ്­തി­രി­ക്കു­ന്ന എ­ന്റെ വല്ല്യ­പ്പാപ്പ­യെ ഓര്‍ത്തു ഓരോ ബ­ഷീര്‍ ക­ഥ­കള്‍ വാ­യി­ക്കു­മ്പോഴും ഞാന്‍. ഓരോ വ­ര­വിലും അ­ത്ര­യേ­റെ പു­തു­മ­യേ­റിയ­ത് വല്ലു­പ്പാ­പ്പ­യു­ടെ ബി­സ്­ക്ക­റ്റുകള്‍. ഓരോ വാ­യ­ന­യിലും അ­ത്ര­യേ­റെ കൊ­തി­യേ­റിയ­ത് ബ­ഷീ­റി­ന്റെ ക­ഥ­കള്‍.

basheer kadakal, vh nishad

ബ­ഷീ­റിങ്ങ­നെ കൊ­തി­കള്‍ തീര്‍ത്തു­കൊ­ണ്ടി­രു­ന്ന ഒ­രു കാ­ല­ത്താ­ണ് കോ­ളേ­ജ് അ­ദ്ധ്യാ­പ­കനാ­യ എ­ന്റെ ഉ­പ്പ അ­വ­ധി­യെ­ടു­ത്ത് എം­ഫി­ലി­ന്റെ ഭാ­ഗ­മാ­യി ഇ മൊ­യ്­തു മൗ­ല­വി­യെ­ക്കു­റി­ച്ച് ഗ­വേ­ഷ­ണ­ത്തി­ന് പോ­യത്. ഒ­രു ദിവ­സം കോ­ഴി­ക്കോ­ട് നി­ന്ന് വ­ന്ന ഉ­പ്പ പ്ര­ഖ്യാ­പിച്ചു; ഞാന്‍ വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­നെ ഇ­ന്റെര്‍വ്യൂ ചെ­യ്­തു.

വല്ലാ­ത്ത ഒ­രു സ­ങ്ക­ട­മാ­ണ് എ­നി­ക്കാ പ്ര­സ്­താ­വ­ന ത­ന്ന­ത്.

ഒ­ന്ന് പ­ലവ­ട്ടം ഉപ്പ കോ­ഴി­ക്കോ­ട് കൊണ്ടു­പോ­യി­ട്ടു­ണ്ടെ­ങ്കിലും ബ­ഷീ­റി­നെ കാ­ണി­ച്ചു­ത­ന്നി­ട്ടില്ല.

രണ്ട്, ഞങ്ങ­ളെ കൂ­ട്ടാ­തെ ഇ­പ്പോള്‍ ഉ­പ്പ അ­ത് സാ­ധ്യ­മാ­ക്കി­യി­രി­ക്കുന്നു

ഉ­പ്പാ­ക്ക് ക­ട്ടാ­യ­മായും ബ­ഷീര്‍ സു­ലൈ­മാ­നി ത­ന്നെ കൊ­ടു­ത്തി­രി­ക്കു­മെ­ന്ന് ഞാന­ങ്ങ് ഉ­റ­പ്പിച്ചു. ചി­ല­പ്പോള്‍ മാ­ങ്കോ­സ്‌­റ്റെന്‍ ചു­വ­ട്ടില്‍ ചാ­രു­ക­സേ­ര­യില്‍ കിടന്ന് “കാ­റ്റ്‌­റി­നി­ലെ വരും ഗീ­തം… ” കേട്ടു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­യി­രിക്കും ബ­ഷീ­റി­നെ ഉ­പ്പ തേ­ടി­പ്പി­ടി­ച്ചി­ട്ടു­ണ്ടാ­വുക.

ഉ­പ്പ കാ­ട്ടി­ത­രാ­ത്ത ബ­ഷീ­റി­നെ എ­നി­ക്ക് പി­ന്നെ കാ­ണാ­നേ ആ­യില്ല. ഞാന്‍ മു­തിര്‍­ന്ന് എ­ഴു­ത്തി­ന്റെ ബാ­ല­പം­ക്തി കേ­റി­യ­പ്പോ­ഴേക്കും പ്രീ­യ­പ്പെ­ട്ട ബ­ഷീര്‍ മ­രി­ച്ചി­രുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഒരിക്കല്‍ ബോംബെയില്‍ എം പി നാരായണപ്പിള്ള കഥാ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ പോയപ്പോള്‍ എനിക്കവിടെ ബഷീറിനെ പറഞ്ഞേതീരൂ എന്നായി… “ഇ­പ്പോഴും മ­ല­യാ­ള­ത്തില്‍ ഏ­റ്റവും കൂ­ടു­തല്‍ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന എ­ഴു­ത്തു­കാ­രന്‍ ആ­രാ­ണെ­ന്ന­റിയുമോ ” ബാ­ണ്ടു­പി­ലെ സ്റ്റേ­ഷന്‍ പ്ലാ­സ­യില്‍ ഒ­ത്തു­കൂടി­യ സ­ദസ്സി­നോ­ട് ഞാന്‍ ചോ­ദിച്ചു.

നി­ശബ്ദ­ത­യോ­ടെ ചെ­വി കൂര്‍­പ്പി­ച്ച സ­ദസ്സി­നോ­ട് ഞാന്‍ പ­റഞ്ഞു. “ബ­ഷീര്‍… വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീര്‍..” എ­ന്റെ പ്ര­സാ­ധ­ക സു­ഹൃ­ത്താ­യ പാപ്പി­യോണ്‍ നൗ­ഷാ­ദ്­ക്ക ഒ­രി­ക്കല്‍ പ­റ­ഞ്ഞ ഇത്ത­രം ഒ­രു പ്ര­സ്­താ­വ­ന­യ്­ക്ക് നി­ദാ­നം. നൗ­ഷാ­ദ്­ക്ക ഒ­രി­ക്കല്‍ പ­റ­ഞ്ഞി­രുന്നു, ആ മ­നു­ഷ്യന്‍ മ­രി­ച്ചാ­ലെ­ന്താ…ഇ­ന്ന് ഏ­റ്റവും കൂ­ടു­തല്‍ എ­ഴു­തുന്ന­ത് ബ­ഷീ­റാണ്. ഡി­സി ബൂ­ക്‌­സ് വ­ഴി ഒരോ മാ­സവും വിറ്റു­പോ­കു­ന്ന പു­സ്­ത­ക­ങ്ങ­ളു­ടെ കണ­ക്ക് മാത്രം നോ­ക്കി­യാല്‍മ­തി അ­ത­റി­യാന്‍..

ബ­ഷീ­റിന്‍ നൂറാം ജ­ന്മ­ദി­നം എ­ന്ന വി­ശേ­ഷ­മാ­ണ് ഏറ്റവും ഒടുവില്‍ എന്നെ ­തേ­ടി­വ­ന്ന ബ­ഷീര്‍ പോ­രി­ശ. ചെ­ന്നെ­യി­ലെ പെര്‍­ച് എ­ന്ന നാ­ട­ക­സം­ഘം 2008 ജ­നുവ­രി മാ­സം മു­ഴു­വന്‍ ബ­ഷീര്‍ ഫെ­സ്റ്റി­വെ­ലാ­യി കൊ­ണ്ടാ­ടിയ­ത് ക­ണ്ട­പ്പോള്‍ ല­ജ്ജ­തോ­ന്നി ഇല്ലാ­താ­യി­പ്പോ­യി ഞാന്‍. എന്തു­കൊ­ണ്ട് നാ­മാരും ഇത്ത­രം ഒ­രു ആ­ഘോ­ഷം ഇ­തുവ­രെ തു­ട­ങ്ങി­യില്ല. ഇം­ഗ്ലീ­ഷ് എ­ന്ന ഭാ­ഷ ബ­ഷീ­റി­നെ ഏ­റ്റെ­ടു­ത്തി­രി­ക്കുന്നു( അതോ തി­രി­ച്ചോ ) എ­ന്ന­തി­ന്റെ തെ­ളി­വാ­യി ബ­ഷീ­റി­യന്‍ ക­ഥാ­പാ­ത്രങ്ങ­ളെ നിര­ത്തി പെര്‍­ച്ച് ഒ­രുക്കി­യ അ­രങ്ങ്.

ചെന്നൈ­യി­ലെ ബ­ഷീര്‍ ആ­ഘോ­ഷം പ­ങ്കു­വെ­യ്­ക്കാ­നെത്തി­യ ഏ­വ­രും ഏ­റെ സ­ന്തോ­ഷ­ഭ­രി­ത­രാ­യി­രുന്നു. ഷാ­ഹി­ന­ത്തയും അ­നീ­സ്­ക്കയും ത­ങ്ങ­ളു­ടെ ടാ­റ്റ അ­ര­ങ്ങില്‍ നി­റ­ഞ്ഞി­രി­ക്കു­ന്ന­ത് ക­ണ്ട് ഒ­രു­പാ­ട് ആ­ഹ്ലാ­ദിച്ചു. ബ­ഷീര്‍ ടീ ഷര്‍­ട്ടു­കളും കുര്‍­ത്ത­കളും കു­ട­യു­മെല്ലാം അ­വി­ടെ ആള്‍­ക്കാ­രെ തേ­ടി ശാന്ത­ത­യോ­ടെ ഇ­രി­ക്കു­ന്ന­തുക­ണ്ട് ഏ­റെ­യു­ള­ളില്‍ അ­ഭി­മാ­നിച്ചു.

പ്ര­ശസ്­ത ബ­ഷീര്‍ വി­വര്‍­ത്ത­കന്‍ ആര്‍ ഇ ആ­ഷര്‍ പു­ന­ലൂര്‍ രാജ­ന്റെ ബ­ഷീര്‍ ചി­ത്ര­ങ്ങള്‍­ക്കു­മു­ന്നില്‍ ധ്യാ­ന­നി­ര­ത­നാ­യി നില്‍­ക്കു­ന്ന നേര­ത്ത് പഴ­യ ഓര്‍­മ്മ­ക­ളി­ലേ­ക്ക് ഞാനും സ­ഞ്ച­രിച്ചു. നി­ങ്ങ­ളെങ്ങ­നെ ബ­ഷീ­റി­ലെത്തി? ആ­കാം­ക്ഷ­യോ­ടെ കാ­ത്തു­വ­ച്ചി­രുന്ന ചോദ്യം ഞാന്‍ ആ­ഷിറി­നോ­ട് ചോ­ദിച്ചു.

1964 ല്‍ എ­റ­ണാ­കുള­ത്ത് വ­രു­ന്നതും ബ­ഷീര്‍ എ­ന്ന എ­ഴു­ത്തു­കാ­ര­നെ­ക്കു­റി­ച്ച് ന­ളി­നീ ബാ­ബു എ­ന്ന സു­ഹൃ­ത്ത് ആ­ദ്യ­മാ­യി പ­റ­ഞ്ഞ് ത­ന്നതും ബ­ഷീര്‍ എ­ന്ന സാ­ഗര­ത്തെ അ­ടു­ത്ത­റ­ഞ്ഞ­തു­മെല്ലാം തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളോ­ടെ ആ­ഷര്‍ എ­നി­ക്കു വി­ശ­ദീ­ക­രി­ച്ചു­തന്നു. മ­തി­ലു­ക­ളില്‍ ഒ­പ്പി­ടു­മ്പോള്‍ എ­ന്റെ ഷെ­ഫര്‍ പേ­ന­യ്­ക്ക് ഒ­രു ഗൂ­ഡ് സര്‍­ട്ടി­ഫി­ക്കറ്റും ത­ന്നു ആ­ഷര്‍.

ബ­ഷീര്‍ മ­ല­യാ­ളി­ക്ക് ആ­രാ­യി­രു­ന്നു എന്ന ചോദ്യം ഞാനും ചോ­ദി­ച്ച് തു­ട­ങ്ങിയത് ഈ നേ­ര­ത്താണ്. മാ­ങ്കോ­സ്‌­റ്റൈന്‍ ചു­വ­ട്ടി­ലി­രു­ന്ന് മ­ല­യാ­ളി­യെ ജീ­വി­ത­ത്തി­ന്റെ ഫി­ലോസ­ഫി പഠി­പ്പി­ച്ച പ­ച്ച മ­നുഷ്യ­നോ? അതോ ജീ­വി­ത­മെന്ന­ത് ഒ­ര­പ്ര­കാശി­ത ര­ച­ന­യാ­ണെ­ന്ന് സ്വ­ന്തം കാ­ലം കൊ­ണ്ട് കാ­ണി­ച്ചു­ത­ന്ന ഒ­രു അ­വ­ധൂ­തനോ ?

കു­ടു­ക്കി­ട്ട് വീ­ഴ്ത്തും കെ­ണി­യാ­കെ­തെ ത­ന്റെ ഭാഷ­യെ പൊന്നു­പോ­ലെ സൂ­ക്ഷി­ച്ച­താ­ണ് മ­ലയാ­ള ഭാ­ഷ­യോ­ട് ബ­ഷീര്‍ ചെയ്­ത സു­ജ­ന­മ­ര്യാ­ദ­കളി­ലൊ­ന്ന് എ­ന്ന് എ­നി­ക്കു തോ­ന്നി­യി­ട്ടുണ്ട്. ഏ­ത് അ­രി­പ്പ­യ്ക്കും അ­രി­ച്ചെ­ടു­ക്കാ­നാ­വാ­ത്ത ഒ­രു മാ­ന്ത്രി­ക ജ­ല­മാ­യി­രു­ന്നു ആ എ­ഴു­ത്തു­കാര­ന്റെ വി­ശാ­ലമാ­യ അ­ക്ഷര ലോ­കം. ഇ­പ്പോ­ഴെ­നി­ക്ക് തോ­നുന്നു, മ­ല­യാ­ളി ശ­രിക്കും അറ്റന്റ് ചെ­യ്യാന്‍ മ­റന്നു­പോ­യ ഒ­രു മി­സ്­ഡ് കോ­ളാ­യി­രു­ന്നു ബ­ഷീര്‍ !

ഈ ബ­ഷീര്‍ കൗ­തു­ക­ച്ചെ­പ്പ് തീ­രുന്ന­ത് ശ­രി­ക്കും 2008 ന്റെ അ­വ­സാ­ന­ത്തി­ലാണ്. കോ­ഴി­ക്കോ­ട്ടു­നിന്നും മ­ദ്രാ­സി­ലേ­ക്ക് ട്രെ­യിന്‍­പി­ടി­ച്ചു­വ­ന്ന എ­ന്റെ ഡി­സൈ­നര്‍ സു­ഹൃ­ത്ത് സൈ­നുല്‍ ആ­ബി­ദി­ന്റെ ക­യ്യില്‍ ബ­ഷീ­റി­ന്റെ മ­കള്‍ ഷാ­ഹിന ( ഷാ­ഹി­നത്ത ) കൊ­ടു­ത്ത വി­ട്ട ബ­ഷീര്‍ പു­സ്­ത­ക­ങ്ങള്‍ പൊ­തി­യ­ഴി­ച്ച് നോ­ക്കു­ക­യാ­യി­രു­ന്നു ഞാന്‍. ” പ­ട­ച്ചോനേ.. . എല്ലാം എ­ഴു­ത്തു­കാര­നെ പ്ര­സാ­ധ­കര്‍ കൊ­ടു­ക്കു­ന്ന ഓ­തേ­ഴ്‌­സ് കോ­പ്പി­കള്‍..”

ആ പു­സ്­ത­ക­ങ്ങ­ളില്‍ പ­തി­യാതെ­പോ­യ “വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീര്‍ “” എ­ന്ന നീ­ട്ടി­പ്പി­ടി­ച്ച ഒ­പ്പിനെ­യോര്‍­ത്ത് എ­ന്റെ മന­സ്സ് ഒ­രു നി­മി­ഷം അ­പ്പോള്‍ വല്ലാ­തെ ന­ന­ഞ്ഞി­രുന്നു.

doolnews.com ലിറ്റററി എഡിറ്ററാണ് ലേഖകന്‍.  ഇ-മെയില്‍ വിലാസം <nishadjournalist@gmail.com> മൊബൈല്‍ :  +91 9962131382

വര: മ‍ജ്നി തിരുവങ്ങൂര്‍