അധ്യാപക പരിശീലനത്തിനിടയിലെ വളകാപ്പ് ചടങ്ങ്; വിശദീകരണമാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്
Kerala News
അധ്യാപക പരിശീലനത്തിനിടയിലെ വളകാപ്പ് ചടങ്ങ്; വിശദീകരണമാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 11:59 am

കോഴിക്കോട്: അധ്യാപകപരിശീലനത്തിനിടെ അധ്യാപികമാര്‍ സഹപ്രവര്‍ത്തകയുടെ വളകാപ്പ് ചടങ്ങ് ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ബി.പി.ഒയില്‍ നിന്നാണ് വിശദീകരണം തേടിയത്.

കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ കുന്നുമ്മല്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടയിലാണ് വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. എല്‍.പി. വിഭാഗം അധ്യാപകരാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിന്റെ വീഡിയോ വൈറലായതോടെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെച്ചിരുന്നു.

മെയ് 14 മുതല്‍ 17 വരെയായിരുന്നു പരിശീലന ക്യാമ്പ്. 17നാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് അധ്യാപകര്‍ പറയുന്നത്.

എന്നാല്‍ അധ്യാപക പരിശീലനത്തിന് യോജിക്കാത്ത പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി ജില്ല പ്രൊജക്ട് ഓഫീസര്‍ ഡോ. അബ്ദുല്‍ ഹക്കീം പ്രതികരിച്ചു. കൂടാതെ ബി.ആര്‍.സി അധികൃതര്‍ അറിയാതെയാണ് ചടങ്ങ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു ചടങ്ങ് പരിശീലനപരിപാടിയില്‍ സംഘടിപ്പിച്ചതിനെതിരെ കോഴിക്കോട് ആര്‍ട്സ് കോളേജിലെ മലയാളം വിഭാഗം അധ്യാപിക സോണിയ ഇ.പയും ഇന്നലെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ പഠിക്കാന്‍ പോയതും അധ്യാപകരായതുമെല്ലാം ഇത്തരത്തിലുള്ള അനാചാരങ്ങളെല്ലാം അവസാനിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് സോണിയ ഇ.പ പറയുകയുണ്ടായി.

തീവ്രവലതുപക്ഷം രൂപപ്പെടുത്തുന്ന അജണ്ടകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പെണ്ണുങ്ങള്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും പോകാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. പെറാനും പോറ്റാനും വെച്ചുവിളമ്പാനും ഒരക്ഷരം ശബ്ദിക്കാതെ സഹിക്കാനും പെണ്ണുങ്ങളെ പരിശീലിപ്പിക്കാന്‍ നിരവധി ആചാരങ്ങളുണ്ടെന്നും അതിലൊന്നാണ് വളകാപ്പെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് തിരിച്ചറിഞ്ഞാല്‍ നമുക്ക് നല്ലതെന്നും ഇല്ലെങ്കില്‍ ചോര്‍ന്നുപോകുന്നത് നമ്മുടെ കാലിനടിയിലെ മണ്ണാണെന്നും സോണിയ ഇ.പ പറഞ്ഞിരുന്നു. എഴുത്തുകാരി ശാരദക്കുട്ടിയും ഈ അഭിപ്രായത്തെ അനുകൂലിച്ചിരുന്നു.

Content Highlight: Valakappu programme at teacher’s training; Education department seeks explanation