കുതിരയെ കൊണ്ടുവന്നത് മാരുതി കാറിലാണെന്ന് പറഞ്ഞത് പോലെ; അയ്യപ്പസംഗമം നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനായി: വി.ഡി. സതീശന്‍
Kerala
കുതിരയെ കൊണ്ടുവന്നത് മാരുതി കാറിലാണെന്ന് പറഞ്ഞത് പോലെ; അയ്യപ്പസംഗമം നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനായി: വി.ഡി. സതീശന്‍
രാഗേന്ദു. പി.ആര്‍
Saturday, 14th February 2026, 11:58 am

മലപ്പുറം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ആഗോള അയ്യപ്പസംഗമം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശബരിമലയില്‍ നടന്ന കൊള്ളയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതിയില്‍ അവതരിപ്പിച്ച കണക്കിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനും സി.പി.ഐ.എമ്മിനും തട്ടിപ്പില്‍ പങ്കുണ്ടെന്നും സതീശന്‍ ആരോപിച്ചു.

കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞത് പോലെയുള്ള ഒരു തട്ടിപ്പ്. അയ്യപ്പന്റെ പേരിൽ വേണോ ക്രെഡിറ്റ് എടുക്കല്‍? മുഖ്യമന്ത്രിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചത്. കേരളത്തിലുടനീളം സ്ഥാപിച്ച ബോര്‍ഡുകളില്‍ അയ്യപ്പനെ കണ്ടിരുന്നില്ല. പകരം മുഖ്യമന്ത്രിയാണ് നിറഞ്ഞുനിന്നിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ കൈകഴുകി പോയാല്‍ ഈ തട്ടിപ്പിന്റെ എല്ലാം ഉത്തരവാദിത്തം ആര് പറയുമെന്നും അദ്ദേഹം ചോദിച്ചു.

ഇത്രയും വലിയ കൊള്ളയടിക്കലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയില്‍ കൃത്യമായ കണക്ക് നല്‍കാനായോ എന്നും അദ്ദേഹം ചോദിച്ചു.

ഹൈക്കോടതിയാണ് കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് പറഞ്ഞത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് പണമെടുക്കില്ലെന്നും എടുത്താല്‍ തിരിച്ചടക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലായിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ കള്ളപ്പിരിവ് നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്കാണ് നടന്നത്. സംഗമ വേദിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിക്കുന്നു. അങ്ങനെ എന്തെല്ലാം പ്രഹസനങ്ങളാണ് നടന്നിരുന്നതെന്നും പരിഹാസമുണ്ട്.

ആലിന്‍ ഷെറിന്റെ മരണത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളെ അഭിനന്ദിച്ച അദ്ദേഹം, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു. വലിയൊരു സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: V.D.Satheesan says the global Ayyappa Sangamam was held for political gain

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.