തിരുവനന്തപുരം: പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവിടെ നടക്കുന്നത് രാഷ്ട്രീയ സംഗമമല്ലെന്നും തങ്ങൾ അവിടെ പോകുന്നുണ്ടോ എന്നത് അപ്രസക്തമായ കാര്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള അയ്യപ്പ ഭക്തി എന്തിനാണെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിൽ സർക്കാരിന്റെ നിലപാടിനെ സതീശൻ വീണ്ടും ചോദ്യം ചെയ്തു. ആചാരലംഘനം നടത്തുന്നതിന് വേണ്ടി പോലീസിനെ ഉപയോഗിച്ച് ക്രൂരമായി പെരുമാറുകയും നാമജപയാത്ര ഉൾപ്പടെ നടത്തിയ ആളുകൾക്കെതിരെ കേസെടുത്തോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ പത്ത് വർഷമായി ഒരുതരത്തിലുള്ള വികസനവും ശബരിമലയിൽ ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
‘സുപ്രീം കോടതിയിലെ അഫിഡവിറ്റിന്റെ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുണ്ടോ , എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാണോ, ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ എന്തുകൊണ്ട് നടത്തിയില്ല തുടങ്ങിയ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയട്ടെ’ മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.’
ഈ മാസം 20 നാണ് പമ്പയിൽ വച്ച് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പരിപാടിയിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള അയ്യപ്പ ഭക്തർ സംഗമത്തിൽ പങ്കെടുക്കും.