പറവൂര്‍: കേരളത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രതികരണം.
നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി.
പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയവിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.
‘കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തെരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല,’ എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Content Highlight: V.D. Satheesan against Modi’s speech in Thiruvananthapuram