നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ ഇസ്രഈലിന് അവകാശമുണ്ടെന്ന് യു.എസ് അംബാസഡര്‍; അപലപിച്ച് അറബ് ലീഗും ഒ.ഐ.സിയും
Israel Occupation
നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ ഇസ്രഈലിന് അവകാശമുണ്ടെന്ന് യു.എസ് അംബാസഡര്‍; അപലപിച്ച് അറബ് ലീഗും ഒ.ഐ.സിയും
അനിത സി
Sunday, 22nd February 2026, 8:09 pm

ഇസ്താംബുള്‍: ആഫ്രിക്ക മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള പ്രദേശങ്ങളില്‍ ഇസ്രഈലിന് അവകാശമുണ്ടെന്ന ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ പരാമര്‍ശത്തിനെതിരെ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും.

ഹക്കബിയുടെ വാക്കുകള്‍ അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു. ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. മതപരവും ദേശീയവുമായ വികാരങ്ങളെ ആളിക്കത്തിക്കാന്‍ പോന്നതാണീ വക്കുകളെന്നും സംഘടന പ്രതികരിച്ചു.

നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെയുള്ള പ്രദേശങ്ങളില്‍ ബൈബിള്‍ അവകാശമുണ്ടൈന്നായിരുന്നു ഹക്കബിയുടെ പരാമര്‍ശം.

ഇസ്രഈല്‍ ഈ പ്രദേശങ്ങളെല്ലാം ഏറ്റെടുക്കുന്നത് നന്നായിരിക്കുമെന്നും വെള്ളിയാഴ്ച പുറത്തെത്തിയ ഒരു പോഡ്കാസ്റ്റില്‍ ഹക്കബി പറഞ്ഞിരുന്നു. യു.എസ് മാധ്യമപ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണോട് സംസാരിക്കുന്നതിനിടെയായിരുന്നു യു.എസ് അംബാസഡറുടെ വിവാദ പരാമര്‍ശം.

‘മിഡില്‍ ഈസ്റ്റിലെ വിശാലമായ പ്രദേശങ്ങളില്‍ ഇസ്രഈലിന് ദിവ്യാവകാശം ഉണ്ട്. ബൈബിളില്‍ ഈജിപ്തിലെ നദി എന്നൊരു പ്രയോഗമുണ്ട്. അതിനെ ചിലര്‍ നൈല്‍ നദിയാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ ചിലര്‍ അതിനെ സിനായ് ദ്വീപിലെ നദീതടമായാണ് കണക്കാക്കുന്നത്’, ഹക്കബി പോഡ്കാസ്റ്റില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.

ഇസ്രഈലിന്റെ അധിനിവേശം വ്യാപിപ്പിക്കാനും ഫലസ്തീന്‍, അറബ് ഭൂമികള്‍ പിടിച്ചെടുക്കാനുള്ള ആഹ്വാനവുമാണ് ഹക്കബിയുടെ വാക്കുകള്‍. രാഷ്ട്രങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമം, യു.എന്‍ പ്രമേയങ്ങള്‍, യു.എന്‍ ചാര്‍ട്ടര്‍ എന്നിവ ലംഘിക്കുന്നതാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

കൂടാതെ, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജറുസലേം തലസ്ഥാനമായി സ്വാതന്ത്ര്യവും പരമാധികാരവുമുള്ള ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനും ഒ.ഐ.സി പിന്തുണ പ്രഖ്യാപിച്ചു.

ഹക്കബിയുടെ അവകാശവാദങ്ങളെ അപലപിച്ച് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഗെയ്ത് രംഗത്തെത്തി. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് പ്രസ്താവനയെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അമേരിക്കയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണിതെന്നും ഇസ്രഈലിലെ വലതുപക്ഷക്കാരെ ആകര്‍ഷിക്കാനായി നടത്തിയ പ്രസ്താവനയാണിതെനന്നും അബൂല്‍ ഗെയ്ത് പ്രതികരിച്ചു.

ബോര്‍ഡ് ഓഫ് പീസിന്റെ പശ്ചാത്തലത്തില്‍ ഗസയുടെ സമാധാനത്തിനായി പ്രവര്‍ത്തിക്കാതെ അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, മുമ്പും ഹക്കബി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ബാങ്കില്‍ ഇസ്രഈലിന് ദിവ്യ അവകാശം ഉണ്ടെന്നും ഇസ്രഈലിന് വിപുലീകരണം സാധ്യമാണെന്നും ഹക്കബി 2025 ഏപ്രിലില്‍ പറഞ്ഞിരുന്നു.

Content Highlight: US ambassador in Israel says Israel has rights from the Nile to the Euphrates; Arab League and OIC condemn

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.