ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തിയത് യു.എസ്; ആക്രമണങ്ങളെ ന്യായീകരിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്
India
ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തിയത് യു.എസ്; ആക്രമണങ്ങളെ ന്യായീകരിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2026, 7:21 pm

വാഷിങ്ടണ്‍: ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേര്‍ക്കും ആക്രമണം നടത്തിയതിനെ ന്യായീകരിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം). ആക്രമണങ്ങള്‍ നടത്തിയത് യു.എസ് തന്നെയാണെന്ന് സെന്റ്‌കോം സമൂഹ മാധ്യമമായ എക്‌സില്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ സമ്മതിക്കുന്നുണ്ട്. യു.എസിന്റെ സംയുക്ത സൈനിക കേന്ദ്രമായ സെന്റ് കോം ഈ ആക്രമണങ്ങളെ നായീകരിക്കാനുള്ള അവകാശ വാദങ്ങളും പ്രസ്താവനയില്‍ ഉന്നയിക്കുന്നു.

ഇറാനെതിരായ ഉപരോധം ലംഘിച്ച മൂന്ന് കപ്പലുകളെയാണ് തങ്ങള്‍ ആക്രമിച്ചതെന്ന് സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ അവകാശപ്പെടുത്തുന്നു. ഇന്ത്യക്കാരുമായി യാത്ര ചെയ്യവെ ആക്രമിക്കപ്പെട്ട എം.ടി. ജല്‍വീര്‍, എം.ടി മാട്രിവെക്‌സ്, എം.ടി സെറ്റബെല്ലോ എന്നീ ചരക്കുകപ്പലുകളുടെ പേരെടുത്ത് ഈ കപ്പലുകളെ ആക്രമിച്ചതായി പ്രസ്താവനയില്‍ സമ്മതിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് എണ്ണ കടത്താനായി ശ്രമിക്കവെയാണ് കപ്പലുകള്‍ ആക്രമിച്ചതെന്നും യു.എസ് അവകാശപ്പെടുന്നു.

യു.എസ് സേനയുടെ നിര്‍ദേശങ്ങള്‍ കപ്പല്‍ സംഘാംഗങ്ങള്‍ പാലിക്കാതെ വന്നപ്പോള്‍ എം.ടി. ജല്‍വീറിന്റെ എന്‍ജിന്‍ റൂമിലേക്ക് രണ്ട് ഹെല്‍ഫയര്‍ മിസൈലുകളയച്ചുവെന്ന് യു.എസിന്റെ പ്രസ്താവനയില്‍ പറയുന്നു. മാട്രിവെക്‌സ് കപ്പല്‍ ഇറാന്‍ തുറമുഖം ലക്ഷ്യമാക്കി യാത്ര ചെയ്തും സെറ്റബെല്ലോ കപ്പല്‍ ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുവരാന്‍ ശ്രമിച്ചും ഉപരോധത്തെ ലംഘിച്ചുവെന്നും യു.എസ് അവകാശപ്പെടുന്നു.

ഇറാന്‍ തുറമുഖത്തേക്ക് പോവുകയോ തിരിച്ച് വരികയോ ചെയ്യുന്ന കപ്പലുകള്‍ ഏത് രാജ്യത്തിന്റേതായാലും അവയ്‌ക്കെതിരെ നടപടിയെടുക്കുന്ന തരത്തിലാണ് ഉപരോധമെന്ന് യു.എസിന്റെ പ്രസ്താവനയില്‍ പറയുന്നു.


കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് യു.എസ് മൂന്ന് കപ്പലുകളെ ആക്രമിച്ചത്. മൂന്ന് ഇന്ത്യക്കാരെയാണ് ഈ ആക്രമണങ്ങളിലൂടെ യു.എസ് കൊലപ്പെടുത്തിയകത്. മൂന്ന് കപ്പലുകളില്‍ നിന്നുമായി അറുപതിലധികം ഇന്ത്യക്കാരെ ഒമാന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച എം.ടി മാട്രിവെക്‌സ് എന്ന കപ്പലിന് നേര്‍ക്കാണ് യു.എസ് ആദ്യം മിസൈല്‍ ആക്രമണം നടത്തിയത്. കപ്പലിലെ 24 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.

ജൂണ്‍ 9ന് രാത്രി പതിനൊന്നരയോടെയായിരുന്നു സെറ്റബെല്ല കപ്പലിന് നേരെയുള്ള യു.എസ് ആക്രമണം. ഇറാനെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് കപ്പല്‍ ആക്രമിച്ചതെന്നായിരുന്നു യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം.

സെറ്റബെല്ല കപ്പലിലെ ഇന്ത്യക്കാരായ 24 യാത്രക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് പേര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ചയാണ് ജല്‍വീര്‍ എന്ന കപ്പലിന് നേര്‍ക്ക് യു.എസ് ആക്രമണം നടത്തിയത്. 20 ഇന്ത്യന്‍ നാവികരാണ്് ഈ എണ്ണക്കപ്പലിലുണ്ടായിരുന്നത്്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഹോര്‍മുസിന് പുറത്തുവച്ചാണ് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപമാണ് ജല്‍വീര്‍ കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.

മാട്രിവെക്‌സ്, സെറ്റബെല്ല കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും, ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ യു.എസ് ഉള്‍പ്പെടെയുള്ള കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യ പ്രതിഷേധമറിയിച്ച ശേഷവും ജല്‍വീര്‍ കപ്പലിന് നേര്‍ക്ക് യു.എസ് ആക്രമണം നടത്തുകയായിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള യു.എസ് സെന്‍ട്രല്‍ കമാന്റിന്റെ പ്രസ്താവന പുറത്തുവരുന്നത്.

US Admits they attacked ships and killed Indian Seamen in Gulf of Oman CENTCOM