13 പന്തില്‍ ചരിത്രമെഴുതി; ജെയ്സ്വാള്‍ ഒറ്റയ്ക്കുള്ള റെക്കോഡിലേക്ക് പറന്ന് ചെന്നൈ താരം
Cricket
13 പന്തില്‍ ചരിത്രമെഴുതി; ജെയ്സ്വാള്‍ ഒറ്റയ്ക്കുള്ള റെക്കോഡിലേക്ക് പറന്ന് ചെന്നൈ താരം
Sudev A
Sunday, 10th May 2026, 7:02 pm

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഉര്‍വില്‍ പട്ടേല്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഉര്‍വില്‍ പട്ടേല്‍ തിളങ്ങിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് ഉര്‍വില്‍ അടിച്ചെടുത്തത്.

വെറും 13 പന്തില്‍ നിന്നുമാണ് താരം അര്‍ധ സെഞ്ച്വറി കടന്നത്. മത്സരത്തില്‍ 23 പന്തില്‍ 65 റണ്‍സാണ് ഉര്‍വില്‍ നേടിയത്. രണ്ട് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. നിലവില്‍ ഈ റെക്കോഡില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനൊപ്പമാണ് ഉര്‍വില്‍. 2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ജെയ്സ്വാള്‍ 13 പന്തില്‍ ഫിഫ്റ്റി നേടിയിരുന്നത്.

ഐ.പി.എല്ലില്‍ വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍, ടീം, എതിരാളി, പന്തുകളുടെ എണ്ണം, വര്‍ഷം

ഉര്‍വില്‍ പട്ടേല്‍- ചെന്നൈ സൂപ്പര്‍ കിങ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്- 13- 2026

യശ്വസി ജെയ്സ്വാള്‍- രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-13- 2023

റൊമാരിയോ ഷെപ്പേര്‍ഡ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ്-14-2025

പാറ്റ് കമ്മിന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- മുംബൈ ഇന്ത്യന്‍സ്-14- 2022

കെ.എല്‍ രാഹുല്‍- പഞ്ചാബ് കിങ്സ്- ദല്‍ഹി ക്യാപിറ്റല്‍സ്- 14- 2018

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്‌സ്.

ഷഹബാസ് അഹമ്മദ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ലഖ്‌നൗ സ്‌കോര്‍ 200 കടന്നു. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് ഷഹബാസ് നേടിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.

ചെന്നൈ ബൗളിങ്ങില്‍ ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി എല്‍.എസ്.ജി ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Urvil Patel score the fastest fifty in ipl history

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.