അബുദാബി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ മണ്ണില്‍ ഇസ്രഈല്‍ സൈന്യത്തെ വിന്യസിക്കാന്‍ അനുമതി നല്‍കി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ). ഇത്തരത്തില്‍ തങ്ങളുടെ രാജ്യത്ത് ഇസ്രഈല്‍ സൈന്യത്തെ ഔദ്യോഗികമായി വിന്യസിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ അറബ് രാഷ്ട്രമാണ് ഇറാന്‍.
ഇസ്രഈലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സൈനികരെയുമാണ് യു.എ.ഇയില്‍ വിന്യസിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഇസ്രഈല്‍ തങ്ങളുടെ അയണ്‍ ഡോം സംവിധാനം മറ്റൊരു രാജ്യത്തേക്ക് അയക്കുന്നത്. തങ്ങള്‍ക്കും അമേരിക്കയ്ക്കും പുറമെ ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമായും ഇതോടെ യു.എ.ഇ മാറിയെന്ന് ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജ്യത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനാല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇറാനിയന്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത് യു.എ.ഇയ്ക്കാണ്.
ഇറാന്‍ തൊടുത്തുവിട്ട ഏകദേശം 550 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളെയും 2,200ലധികം ഡ്രോണുകളെയും പ്രതിരോധിക്കാന്‍ യു.എ.ഇക്ക് സഖ്യകക്ഷികളുടെ സഹായം തേടേണ്ടി വന്നു.
യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടാണ് അയണ്‍ ഡോം ബാറ്ററിയും ഡസന്‍ കണക്കിന് ഇസ്രായേല്‍ സൈനികരെയും യു.എ.ഇയിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്.
ഒരു അറബ് രാജ്യത്ത് ഇസ്രഈല്‍ സൈനികര്‍ നിലയുറപ്പിക്കുന്നത് രാഷ്ട്രീയമായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെങ്കിലും, രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പോസിറ്റീവ് ആയാണ് ജനങ്ങള്‍ കാണുന്നതെന്ന് യു.എ.ഇ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
2020ല്‍ ഒപ്പുവെച്ച സമാധാന കരാറിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഇസ്രഈല്‍ നല്‍കിയ ഈ പിന്തുണ തങ്ങള്‍ മറക്കില്ലെന്ന് യു.എ.ഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.