ഇടതിനെ കൈവിട്ട് ഉടുമ്പന്‍ചോലയും; സേനാപതി വേണു ആധിപത്യം തുടരുന്നു
Kerala
ഇടതിനെ കൈവിട്ട് ഉടുമ്പന്‍ചോലയും; സേനാപതി വേണു ആധിപത്യം തുടരുന്നു
ഫസീഹ പി.സി.
Monday, 4th May 2026, 12:56 pm

ഉടുമ്പന്‍ചോല: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ഇടത് കോട്ടയായ ഉടുമ്പന്‍ചോലയും. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അഡ്വ. സേനാപതി വേണുവാണ് ലീഡ് ചെയ്യുന്നത്.

15959 വോട്ടിന്റെ ലീഡാണ് സേനാപതി വേണുവിനുള്ളത്. സി.പി.ഐ.എം സ്ഥാനാര്‍ഥിയായ കെ.കെ. ജയചന്ദ്രനെ പിന്നിലാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫായിരുന്നു മുന്നിട്ട് നിന്നിരുന്നത്. പിന്നീട് സേനാപതി ലീഡ് നേടുകയായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായ അഡ്വ. സംഗീത വിശ്വനാഥനും പിന്നിലാണ്.

2001 മുതല്‍ ഇടത് പക്ഷത്തിനൊപ്പം ഉറച്ച് നിന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ പ്രതിനീകരിച്ച് എം.എം. മണി നിയമസഭയിലേക്ക് എത്തി. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 61 ശതമാനമായിരുന്നു മണിയുടെ വോട്ട് ഷെയര്‍.

രണ്ട് വട്ടം എം.എല്‍.എയായ മണിയെ മാറ്റി സി.പി.ഐ.എം മുമ്പ് മൂന്ന് തവണ ഉടുമ്പന്‍ചോല പിന്തുണച്ച കെ.കെ. ജയചന്ദ്രനെ തിരികെ വിളിക്കുകയായിരുന്നു. എന്നാല്‍, സംസ്ഥാനത്തൊന്നാകെയുള്ള യു.ഡി.എഫ് കൊടുങ്കാറ്റില്‍ ഉടുമ്പന്‍ചോലയും വിറക്കുകയായിരുന്നു.

അതേസമയം, കേരളത്തിലൊന്നാകെ യു.ഡി.എഫ്. തരംഗമാണുള്ളത്. ആറ് റൗണ്ടുകളിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ ഐക്യ ജനാധിപത്യ മുന്നണി 90+ സീറ്റുമായി മുന്നേറുകയാണ്. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് അനുകൂല തരംഗമാണുള്ളത്.

ഇടത് പക്ഷത്തിനൊപ്പം കാലങ്ങളായി ഉറച്ച് നില്‍ക്കുന്ന കോഴിക്കോടിലും കൊല്ലത്തിലുമെല്ലാം യു.ഡി.എഫിന് ആധിപത്യം പുലര്‍ത്തുന്നുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നിലവില്‍ പിന്നിലാണ്.

കൂടാതെ, വീണ ജോര്‍ജ്, പി. രാജീവ്, വി. ശിവന്‍കുട്ടി, കെ.ബി. ഗണേഷ്‌കുമാര്‍, വി.എന്‍ വാസവന്‍ അടക്കമുള്ള ഏഴോളം മന്ത്രിമാരും പിന്നില്‍ തന്നെയാണ്. ആറ് റൗണ്ട് പിന്നിലായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്.

Content Highlight: UDF Candidate Adv. Senapathy Venu leads in Udumbanchola, Idukki

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി