അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ടു
Kerala News
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th April 2025, 10:26 am

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി താമസിച്ച് വരികയായിരുന്നു ഇവര്‍.

ഇതിനിടയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. നാലംഗ സംഘമായാണ് ഇവര്‍ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. വനത്തില്‍ താത്കാലിക ടെന്റ് കെട്ടി താമസിക്കുകയായിരുന്നു.

ആനയുടെ ആക്രമണമുണ്ടായപ്പോള്‍ നാലുപേരും വിവിധ ദിശയിലേക്ക് ചിതറി ഓടിയെങ്കിലും അംബികയും സതീഷും ആനയുടെ മുന്നില്‍ കുടുങ്ങുകയായിരുന്നു.  100 മീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. പാറപ്പുറത്തായിരുന്നു സതീഷിന്റെ മൃതദേഹം കിടന്നിരുന്നത്.

വിനോദസഞ്ചാരികള്‍ സ്ഥിരമായി അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസവും അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ സെബാസ്റ്റ്യന്‍ (20) എന്ന യുവാവാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സുഹൃത്തക്കളോടൊപ്പമാണ് സെബാസ്റ്റ്യന്‍ തേന്‍ ശേഖരിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും സെബാസ്റ്റ്യന് രക്ഷപ്പെടാനായില്ല. കഴിഞ്ഞാഴ്ച പാലക്കാട് മുണ്ടൂരിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

Content Highlight: Two tribal people died in wild elephant attack in Athirapally