മഞ്ഞുമ്മൽ ബോയ്സിന്റെ ഹിറ്റിനു ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാലൻ: ദി ബോയ്’ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നത് മുതൽ മലയാളികളികൾക്ക്
പ്രിയങ്കരനായ ടോവിനോ തോമസും ചിത്രത്തിന്റെ ഭാഗമാണെന്ന വാർത്ത പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ ഉയർത്തിയിരുന്നു. ബാലനിലെ അബ്ബാസ് എന്ന കഥാപാത്രത്തിനു വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ടോവിനോ തോമസ്.
ബാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടപ്പോൾ മുതൽ സിനിമയുടെ ഭാഗമാകാൻ ആഗ്രഹം ഉണ്ടായിരുന്നു. പിന്നീടാണ് സിനിമയിൽ തനിക്ക് ഒരു റോൾ ഉണ്ടെന്ന് അറിയുന്നത്. കഥ കേട്ടപ്പോൾ ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയാണ് അബ്ബാസിലേക്ക് എത്തുന്നത് എന്നും ബാലനിലെ ഒരു പ്രധാന സാഹചര്യത്തിൽ എത്തുന്ന ആ കഥാപാത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ടോവിനോ തോമസ് പറഞ്ഞു.
‘ബാലന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ ഇതൊരു കലക്കൻ സംഭവമായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇതൊരു അമ്മയുടെയും മകന്റെയും കഥയാണെന്ന് അറിഞ്ഞത്. അതോടെ ഈ സിനിമയിൽ എനിക്ക് വലിയ സ്കോപ്പൊന്നും ഉണ്ടാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് അവർ ഈ വേഷവുമായി വരുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ വ്യക്തിപരമായി അതിന്റെ ആർക്കിനോട് എനിക്ക് വലിയ ഇഷ്ടം തോന്നി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടെസ്റ്റ് കഴിഞ്ഞപ്പോൾ, കഥാപാത്രത്തിന് കുറച്ച് കവിളൊക്കെ ഉണ്ടായാൽ നന്നായിരിക്കുമെന്ന് പറയുന്നത്. അങ്ങനെ കവിൾ വയ്ക്കാൻ വേണ്ടി ഒരാഴ്ചയോളം വർക്ക് ഔട്ടൊക്കെ ഒഴിവാക്കി, നല്ല ഭക്ഷണവും കഴിച്ച് ഫ്രണ്ട്സിന്റെ കൂടെ ഞാൻ ദുബായിൽ ആയിരുന്നു .പിന്നീട് തിരിച്ചെത്തി സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ, കഥാപാത്രത്തിന് പ്രായം തോന്നിക്കാൻ വേണ്ടി നാൽപ്പത്തിയെട്ട് മണിക്കൂർ തുടർച്ചയായി ഭക്ഷണം ഒഴിവാക്കി. ഫാസ്റ്റിംഗ് ചെയ്യുമ്പോൾ ശരീരത്തിലെ വാട്ടർ കണ്ടെന്റ് കുറയുകയും നമ്മളൊന്ന് ചുരുങ്ങുകയും ചെയ്യും. ആകെ പതിനഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. അതിനിടയിൽ വെറും രണ്ടു ദിവസത്തിനുള്ളിലായിരുന്നു ഈ ട്രാൻസിഷൻ മുഴുവൻ ഞാൻ നടത്തിയത്’, ടൊവിനോ തോമസ് പറഞ്ഞു.