വാംഖഡെയിലെ വില്ലന്‍ ടോസ് തന്നെ; ഇന്ത്യയെയും ഇംഗ്ലണ്ടിനെയും കാത്തിരിക്കുന്നത് എട്ടിന്റെ പണി!
Cricket
വാംഖഡെയിലെ വില്ലന്‍ ടോസ് തന്നെ; ഇന്ത്യയെയും ഇംഗ്ലണ്ടിനെയും കാത്തിരിക്കുന്നത് എട്ടിന്റെ പണി!
ശ്രീരാഗ് പാറക്കല്‍
Thursday, 5th March 2026, 6:14 pm

2026 ടി – 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ആരാണ് വിജയിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക ഘടകം ടോസ് തന്നെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവിടെ ഈ വര്‍ഷം നടന്ന മത്സരത്തില്‍ 80 ശതമാനവും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണെന്നത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ ആശങ്ക സമ്മാനിക്കുന്നുണ്ട്.

വാംഖഡെ സ്റ്റേഡിയത്തില്‍ വൈകുന്നേരമാകുന്നതോടെ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടും. ഇത് കളിക്കളത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. രണ്ടാമത് പന്തെറിയുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടും. ഇതോടെ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയാതാവും. ഇത് നന്നായി ബാറ്റ് ചെയ്യാനുള്ള അവസരമൊരുക്കും.

അതുകൊണ്ടുതന്നെ വാംഖഡെയില്‍ ആദ്യം പന്തെറിയുന്ന ടീമിനാണ് മുന്‍തൂക്കം. എന്നിരുന്നാലും ഈ ലോകകപ്പില്‍ വാംഖഡെയില്‍ നടന്ന രാത്രിയിലെ ഏഴ് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ വിജയിച്ചിരുന്നു.

ഇന്ത്യ അമേരിക്കക്കെതിരെ 161 റണ്‍സ് പ്രതിരോധിച്ചു ജയിച്ചപ്പോള്‍, വെസ്റ്റ് ഇന്‍ഡീസ് 254 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി വിജയം ഉറപ്പിച്ചു. എങ്കിലും രാത്രി 8 മണിക്ക് ശേഷം മഞ്ഞുവീഴ്ച ശക്തമാകുമെന്നാണ് പ്രവചനം. മുംബൈയിലെ 35 ഡിഗ്രി ചൂടിന് ശേഷം രാത്രി തണുക്കുന്നതോടെ മഞ്ഞ് കനക്കും.

Content Highlight: Toss to decide India-England semi-final in T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ