കാര്യങ്ങള്‍ കൈവിടുന്നു, എണ്ണവില കുതിച്ചുയരുന്നു; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ വീണ്ടും അന്താരാഷ്ട്ര സഹായം തേടി അമേരിക്ക
World News
കാര്യങ്ങള്‍ കൈവിടുന്നു, എണ്ണവില കുതിച്ചുയരുന്നു; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ വീണ്ടും അന്താരാഷ്ട്ര സഹായം തേടി അമേരിക്ക
ആദര്‍ശ് എം.കെ.
Thursday, 30th April 2026, 2:49 pm

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ച് അമേരിക്ക. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതോടെയാണ് മേഖലയില്‍ സാഹചര്യങ്ങള്‍ വഷളായത്. പിന്നാലെ ഹോര്‍മുസിലൂടെയുള്ള ചരക്കുനീക്കവും തടസപ്പെട്ടു.

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ‘മാരിടൈം ഫ്രീഡം കണ്‍സ്ട്രക്റ്റ്’ എന്ന പേരില്‍ ഒരു സഖ്യം രൂപീകരിക്കാനാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മറ്റു രാജ്യങ്ങളെ ക്ഷണിച്ചിരിക്കുന്നത്. പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നതിനും നയതന്ത്ര ഏകോപനത്തിനും ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതിനും ഈ സഖ്യം സഹായകമാകും.

ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തിയെങ്കിലും, യുദ്ധം അവസാനിച്ചതിന് ശേഷം മാത്രമേ ഇത്തരമൊരു നീക്കത്തില്‍ പങ്കാളികളാകൂ എന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.

തങ്ങള്‍ ഭീഷണി നേരിടുന്നിടത്തോളം കാലം കടലിടുക്കിലെ ഗതാഗതം തടസപ്പെടുത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക കപ്പലുകള്‍ തടയുന്നത് തുടര്‍ന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ സൈനിക നടപടി ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും തടസപ്പെട്ടതോടെ എണ്ണവില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. എണ്ണ വിപണിയിലെ പ്രതിസന്ധി അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 125 ഡോളര്‍ വരെ ഉയര്‍ന്നു.

ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ കണക്കാക്കിയാല്‍ എണ്ണവില ഇരട്ടിയായിട്ടുണ്ട്. ഇത് ലോകമെമ്പാടും കടുത്ത പണപ്പെരുപ്പത്തിനും ഇന്ധനവിലയിലെ വര്‍ധനവിനും കാരണമായി. യുദ്ധം തുടരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്ന ആശങ്കയും ശക്തമാണ്.

യുദ്ധം മൂലം ഇറാന്‍ കറന്‍സി മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുകയും പണപ്പെരുപ്പം 66 ശതമാനത്തിനടുത്തെത്തുകയും ചെയ്തിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലവില്‍ പ്രതിസന്ധിയിലാണ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പാക്കണമെന്ന ട്രംപിന്റെ ആവശ്യവും, ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യുദ്ധം പൂര്‍ണമായി അവസാനിച്ചതിന് ശേഷം മതി എന്ന ഇറാന്റെ നിലപാടും തമ്മില്‍ ഒത്തുപോകാത്തതാണ് പ്രധാന തടസം.

ഇറാന്‍ നിലവില്‍ 60% സമ്പുഷ്ടമാക്കിയ 440 കിലോഗ്രാം യുറേനിയം കൈവശം വെച്ചിട്ടുണ്ട്.

സമാധാനത്തിനായി പാകിസ്ഥാന്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ഇതിനിടെ ഇറാനില്‍ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള പ്ലാനുകള്‍ സംബന്ധിച്ച് പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച വിലയിരുത്തല്‍ നടത്തും. യുദ്ധം മൂലം ഇതുവരെ അമേരിക്കയ്ക്ക് 25 ബില്യണ്‍ ഡോളര്‍ ചിലവായതായാണ് പെന്റഗണിന്റെ കണക്ക്.

 

Content Highlight: The US has sought international help to reopen the Strait of Hormuz amid soaring crude oil prices.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.