ഗസയില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകണം; ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് ലോകം സാക്ഷിയാവേണ്ടിവരുമെന്ന് യു.എന്‍ ഏജന്‍സികള്‍
World News
ഗസയില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകണം; ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് ലോകം സാക്ഷിയാവേണ്ടിവരുമെന്ന് യു.എന്‍ ഏജന്‍സികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 9:08 am

ജനീവ: ഗസ സിറ്റിക്ക് നേരെ ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയത് അത്യന്തം അപകടകരമെന്ന് യു.എന്‍. ഗസയിലെ അവസ്ഥ അങ്ങേയറ്റം ആപല്‍ക്കരമാണെന്നും ഐക്യരാഷ്ട്ര സഭയും മറ്റ് യു.എന്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ ഹൃദയഭേദക രംഗങ്ങള്‍ക്കാവും ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടിലയെ ഇസ്രഈല്‍ നാവിക സേന തടയാനൊരുങ്ങിയിരിക്കുകയാണ്. ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെട്ട ‘ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില’യെ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി ഇസ്രഈല്‍ സേന അറിയിച്ചു. നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നായി ചെറുകപ്പലുകളില്‍ എത്തുന്ന ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

ഗസ വംശഹത്യയില്‍ ഫലസ്തീനികള്‍ നേരിടുന്നത് കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചതിനേക്കാള്‍ ഭീകരമായ വംശീയവിവേചനമെന്ന് നെല്‍സന്‍ മണ്ടേലയുടെ ചെറുമകന്‍ മന്‍ഡ്‌ല മണ്ടേല പറഞ്ഞു. ഗസക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന ഫ്രീഡം ഫ്‌ലോട്ടിലയില്‍ ഇദ്ദേഹവും അണിചേരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗസയിലെ ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഇസ്രഈല്‍ ഇനന്റലിജന്‍സ് വിഭാഗം അറിയിച്ചരുന്നു. ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 59 പേരാണ് കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഗസ നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ് നീക്കം. ഗസ സിറ്റിയിലെ പതിനാറ് നില കെട്ടിടത്തില്‍ നിന്ന് താമസക്കാരോട് ഒഴിയാന്‍ ഇസ്രഈയല്‍ ആവശ്യപ്പെട്ടു. ഗസയില്‍ നരകവാതില്‍ തുറക്കുകയാണെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.

 

Content Highlight: The United Nations and other UN agencies have warned that the situation in Gaza is extremely dangerous