മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ലോകചാമ്പ്യന്‍മാരാകുന്ന ടീമുകള്‍; ഇന്ന് ആരുടെ ഊഴം?
T20 world cup
മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ലോകചാമ്പ്യന്‍മാരാകുന്ന ടീമുകള്‍; ഇന്ന് ആരുടെ ഊഴം?
ആദര്‍ശ് എം.കെ.
Sunday, 8th March 2026, 6:34 pm

2026 ടി-20 ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പ് അവസാനത്തേക്ക് അടുക്കുകയാണ്. ഗുജറാത്ത് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. തങ്ങളുടെ നാലാം ഫൈനലില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ ആദ്യ കിരീടമാണ് കിവികള്‍ ലക്ഷ്യമിടുന്നത്.

ഫൈനല്‍ നടക്കുന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഇന്ത്യയെ സംബന്ധിച്ച് നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യ ഒടുവില്‍ കളിച്ച 40 മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ രണ്ട് മത്സരങ്ങളും ഈ സ്റ്റേഡിയത്തിലായിരുന്നു. 2023 ലോകകപ്പിന്റെ ഫൈനലും ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂപ്പര്‍ 8ലുമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഈ രണ്ട് മത്സരത്തിലും ടോസ് നേടിയ ടീമുകളാണ് വിജയിച്ചത്. ഈ ഫൈനലിലും ടോസ് നിര്‍ണായകമാകുമെന്നുറപ്പാണ്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

ടി-20 ലോകകപ്പ് ഫൈനസലുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കലാശപ്പോരാട്ടത്തില്‍, ഒന്നൊഴികെ ടോസ് വിജയിച്ച ടീമുകള്‍ തന്നെയാണ് ഫൈനലും വിജയിച്ചത് എന്ന് കാണാന്‍ സാധിക്കും. 2009 ലോകകപ്പ് മാത്രമാണ് ഇതിനൊരു അപവാദം.

2007ല്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും വിജയലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ പാകിസ്ഥാനെ എറിഞ്ഞിടുകയുമായിരുന്നു.

പ്രഥമ ജേതാക്കള്‍

2010ല്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയക്കുകയും, ഇംഗ്ലണ്ട് ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയുമായിരുന്നു. 2012ല്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 101 റണ്‍സിന് എറിഞ്ഞിട്ട് വിന്‍ഡീസ് കപ്പുയര്‍ത്തി.

2014ല്‍ ടോസ് ഭാഗ്യം തുണച്ചത് ശ്രീലങ്കയെയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ടോസിനൊപ്പം കിരീടവും നഷ്ടപ്പെട്ടപ്പോള്‍ ഇത്തവണ ഇന്ത്യയെ ടോസും കിരീടവും കൊളംബോയിലെത്തിക്കാന്‍ മലിംഗയ്ക്കും സംഘത്തിനും സാധിച്ചു. ഇന്ത്യയെയാണ് ഫൈനലില്‍ ശ്രീലങ്ക പരാജയപ്പെടുത്തിയത്.

കിരീടവുമായി ശ്രീലങ്ക

ഇന്ത്യ ആതിഥേയരയാ 2016 ലോകകപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഫൈനലില്‍ ഏറ്റുമുട്ടി. ടോസ് ഭാഗ്യം വിന്‍ഡീസിന്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് കീഴടക്കി കരിബീയന്‍സ് രണ്ടാം കിരീടമുയര്‍ത്തി.

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ 2021ലെ ഫൈനലില്‍ ടോസ് ഭാഗ്യം തുണച്ചത് കങ്കാരുക്കളെയായിരുന്നു. പതിവ് തെറ്റിക്കാതെ ഇത്തവണ ഓസീസും കിരീടമുയര്‍ത്തി. എട്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

2021 ടി-20 ലോകകപ്പ് ചാമ്പ്യന്‍മാര്‍

2022ലെ ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനലിന്റെയും 2024ലെ ഇന്ത്യ – സൗത്ത് ആഫ്രിക്ക പോരാട്ടത്തിന്റെയും കാര്യവും വ്യത്യസ്തമായിരുന്നില്ല. ടോസ് ഭാഗ്യം തുണച്ച ഇംഗ്ലണ്ടും ഇന്ത്യയും തന്നെ കിരീടമുയര്‍ത്തി.

ഇംഗ്ലണ്ടും ഇന്ത്യയും കിരീടവുമായി

2009 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയാണ് ടോസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സംഗയും സംഘവും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഷാഹിദ് അഫ്രിദിയുടെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ എട്ട് പന്തും എട്ട് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു.

2009  ടി-20 ലോകകപ്പ് ചാമ്പ്യന്‍മാര്‍

അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ഫൈനലും ടോസ് നിര്‍ണായകമാകുമെന്നുറപ്പാണ്.

 

Content highlight: The team that won the toss in eight out of nine matches won the T20 World Cup final.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.